കൊളംബോ: ലോകകപ്പിനായി കൊളംബോയിലെത്തിയ പാക് ടീമിന് ലഭിച്ച സൗകര്യങ്ങളെച്ചൊല്ലി ആരാധകരുടെ പരിഹാസം. ടീം ബസില്‍ നിന്ന് പാക് താരങ്ങള്‍ ഇറങ്ങി വരുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പാക് താരങ്ങള്‍ കടന്നുപോകുന്ന ഈ പ്രദേശം ഒരു സിമന്റ് ഫാക്ടറി പോലെയുണ്ടെന്നാണ് ആരാധകരുടെ പരിഹാസം.

താരങ്ങള്‍ പരിശീലനത്തിന് പോകുന്നതാണോ, ടീം ഹോട്ടലിലേക്ക് പോകുന്നതാണോ ഇതെന്ന് വ്യക്തമല്ല. ശ്രീലങ്കയും ഐസിസിയും പാകിസ്ഥാന് നല്‍കുന്ന ആതിഥ്യം ഇതാണോ എന്നാണ് പല കമന്റുകളും. എന്നാല്‍ ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ട് വിലയിരുത്തലുകള്‍ നടത്തരുതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ ദൃശ്യങ്ങള്‍ കണ്ട് ശ്രീലങ്കയെ വിമര്‍ശിക്കരുതെന്നും, മികച്ച സൗകര്യമാകാം അവര്‍ ഒരുക്കിയിട്ടുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ ലഭിക്കുമായിരുന്ന സൗകര്യങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകുമെന്ന തരത്തില്‍ കമന്റുകള്‍ ചെയ്യുന്നവരുമുണ്ട്.

പാക്കിസ്ഥാന് കിട്ടേണ്ട ആതിഥ്യമര്യാദയാണ് ലഭിച്ചതെന്നാണ് വിഡിയോയ്ക്ക് വന്ന ഒരു കമന്റ്. ശ്രീലങ്കന്‍ ടീമിന് പാക്കിസ്ഥാനില്‍ ലഭിച്ചത് ഭീകരാക്രമണമായിരുന്നു എന്നാണ് ഒരാള്‍ കമന്റിട്ടത്. ഏതോ വീടിന്റെ അടുക്കള മുറ്റത്താണ് പാക്കിസ്ഥാന്‍ ടീമിന്റെ പരിശീലനം എന്നും കമന്റുണ്ട്.

ഇന്നലെ യു.എസിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ 32 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 190 റണ്‍സെടുത്തു. സാഹിബ്സാദ ഫര്‍ഹാന്‍ 73 റണ്‍സും ബാബര്‍ അസം 46 റണ്‍സും നേടി. യു.എസ്എയ്ക്ക് 20 ഓവറില്‍ 158 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചറി നേടിയ പാക്ക് താരം സഹിബ്‌സദ ഫര്‍ഹാനാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സെടുത്ത ശുഭം രഞ്ജനെയാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. ശയന്‍ ജഹാംഗിര്‍ 34 പന്തില്‍ 49 റണ്‍സ് നേടി.