കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ സ്‌കോടലന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് സ്‌കോടലന്‍ഡ് എടുത്ത 152 റണ്‍സ് ഇംഗ്ലണ്ട് 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയം ഇംഗ്ലണ്ടിനെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ടിന് മനോവീര്യം വര്‍ദ്ധിപ്പിക്കുന്ന വിജയമാണിത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് സ്‌കോട്ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് പന്ത് ബാക്കിനില്‍ക്കെ സ്‌കോട്ലന്‍ഡ് ബാറ്റര്‍മാര്‍ 152 റണ്‍സുമായി കൂടാരം കയറി. ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ (49), മൈക്കല്‍ ജോണ്‍സ് (33) എന്നിവരാണ് സ്‌കോടലന്‍ഡ് നിരയില്‍ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്ലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ വെറ്ററന്‍ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് നിര്‍ണായക പങ്കുവഹിച്ചു. 36 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്. സ്‌കോട്ട്ലന്‍ഡ് നിരയില്‍ ഒരാള്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ലിയാം ദാവ്സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യമൊന്ന് വിറച്ചു. 13 റണ്‍സെടുക്കുന്നതിനിടെ ജോസ് ബട്ലറുടേത് അടക്കം രണ്ട് വിക്കറ്റുകള്‍ വീണു. ടോം ബാന്റണിന്റെ തകര്‍പ്പന്‍ പ്രകടനം വിജയം എളുപ്പമാക്കി. മധ്യ ഓവറുകളില്‍ ക്രീസിലെത്തിയ ബാന്റണ്‍ പുറത്താകാതെ അര്‍ധസെഞ്ചുറി (50*) നേടി ടീമിനെ വിജയതീരത്തെത്തിച്ചു. പത്ത് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നേറാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ 8 സാധ്യതകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.