കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ മാച്ച് വിന്നിങ് പ്രകടനവുമായി ടീം ഇന്ത്യയെ സെമി ഫൈനലിലേക്കു നയിച്ച സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ്. അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് പോരില്‍ അദ്ദേഹം കാഴ്ചവച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ പുറത്താകാതെ നേടിയ 97 റണ്‍സ് ആണ് സംസാര വിഷയം. സെഞ്ചുറിക്ക് സാധ്യത ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ സഞ്ജു കാണിച്ച പക്വതയാണ് ഏവരും പ്രശംസിക്കുന്നത്. സഞ്ജുവിന്റെ ഈ 'വണ്‍മാന്‍ ഷോ'യെ വാനോളം പുകഴ്ത്തി മുന്‍ പാക്ക് നായകന്‍ മുഹമ്മദ് ഹഫീസ് രംഗത്തെത്തി.

പുറത്താവാതെ 97 റണ്‍സുമായി ഇന്ത്യന്‍ ജയത്തിന് സഞ്ജു ചുക്കാന്‍ പിടിക്കുകയായിരുന്നു. ടീമിലെ മറ്റാരും തന്നെ 30 റണ്‍സ് പോലും തികയ്ക്കാതിരുന്നിട്ടും 196 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം മറികടക്കാന് ഇന്ത്യയെ സഹായിച്ചത് സഞ്ജുവിന്റെ വണ്‍മാന്‍ ഷോ തന്നെയാണ്. ഇപ്പോഴിതാ മലയാളി താരത്തിന്റെ ഗംഭീര ഇന്നിങ്സിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ്.

സഞ്ജുവിന് വേണമെങ്കില്‍ പതുക്കെ കളിച്ച് സെഞ്ച്വറി തികയ്ക്കാമായിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിനെ ജയിപ്പിക്കാനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. സെഞ്ച്വറിക്കായുള്ള യാതൊരു ആര്‍ത്തിയും സഞ്ജുവിന്റെ ഇന്നിംഗ്സില്‍ കാണാന്‍ കഴിഞ്ഞില്ലെന്ന് ഹഫീസ് ചൂണ്ടിക്കാട്ടി. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അഗ്രസീവായി ബാറ്റ് വീശിയ സഞ്ജു, പിന്നീട് ടീം തകര്‍ച്ച നേരിട്ടപ്പോള്‍ 'ആങ്കര്‍ റോള്‍' (Anchor Role) ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇത് സഞ്ജുവിന്റെ ബാറ്റിംഗിലെ പക്വതയാണ് കാണിക്കുന്നതെന്ന് ഹഫീസ് പറയുന്നു.

ടി20 ലോകകപ്പിനെ കുറിച്ചുള്ള ടപ്മാഡിന്റെ (Tapmad) ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സഞ്ജു സാംസിന്റെ ഉജ്ജ്വ ഇന്നിങ്സിനെ മുഹമ്മദ് ഹഫീസ് പ്രശംസിച്ചത്. സെഞ്ച്വറിക്കു വേണ്ടി അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ലെന്നും പകരം ടീമിനെ ജയിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നും മുന്‍ പാക് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നത് വിജയം മാത്രമായിരുന്നു. അവിടെ വ്യക്തിഗത നേട്ടങ്ങള്‍ ഒരിക്കലും മുന്നിലേക്കു വന്നില്ല. സെഞ്ച്വറിയാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലുതെന്നു സഞ്ജു സാംസണ്‍ ഒരിക്കലും ആലോചിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഈ കളി ജയിക്കുകയായിരുന്നു പ്രധാനം.

സഞ്ജുവിന്റെ ഇന്നിങ്സെടുത്താല്‍ഒരിക്കലും സെഞ്ച്വറിക്കു വേണ്ടി ആര്‍ത്തി നമുക്കു കാണാന്‍ കഴിയില്ല. റണ്ണെടുത്ത് സെഞ്ച്വറിയെന്ന ആ നാഴികക്കല്ലിലേക്കു എത്താനുള്ള ശ്രമം ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല, ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ നാഴികക്കല്ലെന്നത് സ്വന്തം രാജ്യത്തിനായി മല്‍സരം ജയിക്കുകയെന്നതാണ്.

ഈ മല്‍സരത്തിന്റെ തുടക്കത്തില്‍ സഞ്ജു അല്‍പ്പം അഗ്രസീവായാണ് കളിച്ചത്. പിന്നീട് ആങ്കറുടെ റോള്‍ ഏറ്റെടുത്ത് തന്റെ ഗെയിം മാറ്റാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. സഞ്ജുവിനെ കൂടാതെഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങളുടെ പ്രകടനത്തിലേക്കു വന്നാല്‍ അവരൊന്നും തന്നെ വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധിച്ചില്ല. പകരം ടീമിന്റെ വിജയമെന്ന ഒറ്റക്കാര്യം മാത്രമാണ് ലക്ഷ്യമിട്ടാണ് ബാറ്റ് വീശിയതെന്നും ഹഫീസ് വിലയിരുത്തി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സെമി ഫൈനല്‍ യോഗ്യതയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സിന്റെ വന്‍ ലക്ഷ്യം നല്‍കിയപ്പോള്‍ ഇന്ത്യ അതു മറികടക്കുമോയെന്നതു സംശയമായിരുന്നു. കാരണം ലോകകപ്പ് ചരിത്രത്തില്‍ മുമ്പൊരു ടീമും ഇത്ര വലിയൊരു ടോട്ടല്‍ ചേസ് ചെയ്തു വിജയിച്ചിട്ടില്ല.

ഈ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കണമെങ്കില്‍ മികച്ചൊരു തുടക്കം ഇന്ത്യക്കു ആവശ്യമായിരുന്നു. പക്ഷെ അതും ടീമിനു ലഭിച്ചില്ല. അഞ്ചോവറിനുള്ളില്‍ തന്നെ 41 റണ്‍സാവുമ്പോഴേക്കും അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും മടങ്ങി. പക്ഷെ പതിവിനു വിപരീമായി ആങ്കര്‍ റോള്‍ ഏറ്റെടുത്ത് സഞ്ജു സാംസണ്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം മൂന്നാം വിക്കറ്റില്‍ അദ്ദേഹം ടീം സ്‌കോറിലേക്കു ചേര്‍ത്തത് 58 റണ്‍സാണ്. ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നതും ഈ ജോടി തന്നെ.

ഈ സഖ്യം കരുത്താര്‍ജിക്കവെ സൂര്യ പുറത്തായി. എന്നാല്‍ അടുത്ത വിക്കറ്റില്‍ തിലക് വര്‍മയ്ക്കൊപ്പം സഞ്ജു 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തിലക് മടങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 38 റണ്‍സും അദ്ദേഹം ചേര്‍ത്തതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.