അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും പര്യായമായി മാറിയ സഞ്ജു വി സാംസണ്‍ ഇന്ന് കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ പോരാട്ടത്തിനിറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പാഡ് കെട്ടുമ്പോള്‍, കോടിക്കണക്കിന് ആരാധകരുടെ കണ്ണുകള്‍ ഈ മലയാളി ഓപ്പണറിലാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സഞ്ജുവിന്റെ കരുത്തിലാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ലോകകപ്പ് ടീമുകളില്‍ നിന്ന് പലവട്ടം തഴയപ്പെടുകയും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത സഞ്ജുവിന്റെ തിരിച്ചുവരവ് അവിശ്വസനീയമാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സും, ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 50 പന്തില്‍ 97* റണ്‍സും നേടിയ സഞ്ജു ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലാണ്. ഒരുകാലത്ത് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ പരിഹാസത്തോടെ കണ്ടിരുന്നവര്‍ പോലും ഇന്ന് അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ തൊപ്പിയൂരി സഞ്ജുവിനെ ആദരിച്ചത് ഈ മാറ്റത്തിന്റെ തെളിവാണ്.

ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി അഹമ്മദാബാദ് നഗരം സഞ്ജു സാംസണ്‍ മയമായിരിക്കുകയാണ്. സ്റ്റേഡിയത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് സഞ്ജുവിന്റെ ജേഴ്സികളാണ്. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മയ്ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ ആരാധക പിന്തുണയുള്ള മറ്റൊരു താരം ഇല്ലെന്ന് തെളിയിക്കുന്നതാണ് സ്റ്റേഡിയത്തിന് മുന്നിലെ ഈ കാഴ്ചകള്‍. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഐ.സി.സി പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും സഞ്ജുവാണ്.

സഞ്ജുവിന്റെ ഫോമും പക്വതയാര്‍ന്ന ബാറ്റിങ്ങും പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം സഞ്ജുവിനെ തേടിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയസമ്പത്തും നിലവിലെ ഫോമും സഞ്ജുവിന് അനുകൂല ഘടകങ്ങളാണ്. ഇന്നത്തെ ഫൈനലില്‍ കൂടി തിളങ്ങാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ 'അണ്‍സ്റ്റോപ്പബിള്‍' മുഖമായി സഞ്ജു മാറും.

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്/മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി/കുല്‍ദീപ് യാദവ്.

ഇന്ന് രാത്രി ഏഴ് മണിക്ക് അഹമ്മദാബാദില്‍ പോരാട്ടം തുടങ്ങുമ്പോള്‍, സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് മറ്റൊരു മാന്ത്രിക ഇന്നിംഗ്സ് കൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ലോകം.