കോഴിക്കോട്: പന്തീരങ്കാവിന് സമീപം പൂളേങ്കരയില്‍ റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച ടാര്‍ പരന്നൊഴുകിയതിനെത്തുടര്‍ന്ന് ഒന്‍പത് തെരുവുനായ്ക്കള്‍ അതില്‍ കുടുങ്ങി. മണക്കടവ് കട്ട കമ്പനിക്ക് സമീപം രാത്രിയോടെയാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. റോഡ് പണിക്കായി ടാര്‍ ഇറക്കിയപ്പോള്‍ അത് അപ്രതീക്ഷിതമായി നിലത്ത് പരന്നൊഴുകുകയായിരുന്നു. ഇരുട്ടില്‍ ഇത് ശ്രദ്ധിക്കാതെ പോയ തെരുവുനായ്ക്കള്‍ ടാറില്‍ അകപ്പെടുകയായിരുന്നു. ശരീരമാസകലം ടാര്‍ ഒട്ടിപ്പിടിച്ച് റോഡില്‍ അനങ്ങാന്‍ കഴിയാത്ത നിലയിലാണ് നായ്ക്കള്‍ ഉള്ളത്.

വിവരമറിഞ്ഞ് സന്നദ്ധ പ്രവര്‍ത്തകര്‍ (Volunteers) ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ പൂര്‍ണ്ണമായും ടാര്‍ നിറഞ്ഞതിനാല്‍ നായ്ക്കളെ അവിടെനിന്നും മാറ്റുന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ടാര്‍ ശരീരത്തില്‍ ഉറച്ചുപോയതിനാല്‍ അത് നീക്കം ചെയ്യുന്നത് അതീവ ദുഷ്‌കരമാണ്. മണ്ണെണ്ണയോ ഓയിലോ ഉപയോഗിച്ച് ടാര്‍ അലിയിച്ചു കളയാനുള്ള ശ്രമങ്ങളാണ് പ്രാഥമികമായി നടക്കുന്നത്. അതിനുശേഷം മാത്രമേ നായ്ക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയൂ. നായ്ക്കളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും.