- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമേ മഴ വില്ലൻ, സൂപ്പർ എട്ടിലെ പോരാട്ടം വൈകുന്നു; ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഫഖർ സമാൻ തിരിച്ചെത്തി; മൂന്ന് മാറ്റങ്ങളുമായി കിവീസ്; പ്ലേയിങ് ഇലവൻ അറിയാം

കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ടോസ്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ടോസിന് പിന്നാലെ മഴ എത്തിയതിനെ തുടർന്ന് മത്സരം ആരംഭിക്കാനായിട്ടില്ല. ഗ്രൗണ്ട് പൂർണ്ണമായും മൂടിയിരിക്കുകയാണ്.
പാകിസ്ഥാൻ ടീമിൽ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്; ഖവാജ നഫായ്ക്ക് പകരം ഫഖർ സമാൻ ടീമിൽ തിരിച്ചെത്തി. മറുഭാഗത്ത് ന്യൂസിലൻഡ് നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ കോൾ മക്‌കോഞ്ചി, കെയ്‌ൽ ജാമിസൺ, ജേക്കബ് ഡഫി എന്നിവർ പുറത്തായി.
പ്ലേയിംഗ് ഇലവൻ
ന്യൂസിലൻഡ്: ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ (ക്യാപ്റ്റൻ), ജെയിംസ് നീഷം, മാറ്റ് ഹെന്റി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
പാകിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
മത്സരത്തിനിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു. കളി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമുകളും പോയിന്റ് പങ്കിടും. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ഇന്ത്യയോടും ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. സൂപ്പർ എട്ടിലെ ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ന്യൂസിലൻഡിന്റെ വെല്ലുവിളികൾ:
ടൂർണമെന്റിൽ ഇതുവരെ ന്യൂസിലൻഡ് ബാറ്റിംഗ് യൂണിറ്റ് പൂർണ്ണ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഓപ്പണർമാരായ ടിം സീഫെർട്ടും ഫിൻ അല്ലനും ചേർന്ന് മൂന്ന് അർധസെഞ്ചുറികൾ നേടിയെങ്കിലും മധ്യനിരയിൽ നിന്ന് സ്ഥിരതയാർന്ന പിന്തുണ ലഭിക്കുന്നില്ല. ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ എന്നിവർ ചില മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചതല്ലാതെ വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. രചിൻ രവീന്ദ്ര നാല് മത്സരങ്ങളിൽ നിന്ന് 72 റൺസാണ് നേടിയത്; ഇതിൽ 59 റൺസും കാനഡയ്‌ക്കെതിരായ ഒറ്റ മത്സരത്തിൽ നിന്നായിരുന്നു. കൂടാതെ, കൊളംബോയിൽ ന്യൂസിലൻഡിന്റെ ഈ ടൂർണമെന്റിലെ ആദ്യ മത്സരമാണിത് എന്നതും അവർക്ക് വെല്ലുവിളിയാണ്.
പാകിസ്ഥാന്റെ മുൻതൂക്കം:
മറുഭാഗത്ത്, ടൂർണമെന്റ് തുടങ്ങിയത് മുതൽ കൊളംബോ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ കളിക്കുന്നത്. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവവും വേഗതയും പാക് ബൗളർമാർക്ക്, പ്രത്യേകിച്ച് സ്പിന്നർമാർക്ക് നന്നായി അറിയാം. ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്, സയിം അയൂബ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവരടങ്ങുന്ന പാകിസ്ഥാന്റെ സ്പിൻ നിര അവർക്ക് വ്യക്തമായ മേൽക്കൈ നൽകുന്നു.
ഇതുവരെ ഇരു ടീമുകളും ആകെ 49 മത്സരങ്ങളിലാണ്മുഖാമുഖം വന്നത്. ഇതിൽ 24 വിജയങ്ങളുമായി പാകിസ്ഥാൻ നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ, തൊട്ടുപിന്നാലെ 23 വിജയങ്ങളുമായി ന്യൂസിലൻഡും കടുത്ത പോരാട്ടം കാഴ്ചവെക്കുന്നു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു.


