ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത് രാഹുല്‍ ദ്രാവിഡ്. രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ദ്രാവിഡ് പ്രധാന കോച്ചായി വന്നെങ്കിലും കുമാര്‍ സംഗക്കാര രാജസ്ഥാനൊപ്പം തുടരും. ഡയറക്റ്ററായി സംഗ ടീമിനൊപ്പമുണ്ടാവും. നേരത്തെ അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുമെന്നുള്ള രീതിയില്‍ വാര്‍ത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഡയറക്റ്ററായി നിലനിര്‍ത്തി.

ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി കരാറൊപ്പിട്ടതെന്ന് പുറത്തുവരുന്ന വിവരം. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീം മുന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.

പരിശീലകനായി ചുമതലയേറ്റ ദ്രാവിഡിന് ആദ്യമെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഫോണ്‍കോളായിരുന്നു. സഞ്ജുവിന്റെ ഫോണ്‍ കോള്‍ വരുന്ന വീഡിയോയും റോയല്‍സ് പങ്കുവച്ചു. ദ്രാവിഡിനെ അവതരിപ്പിക്കുന്ന വീഡിയോയില്‍ ഒന്ന് കൂടിയാണിത്. ദ്രാവിഡിന്റെ മൊബൈലില്‍ സഞ്ജു സാംസണ്‍ എന്ന് തെളിയുകയും അദ്ദേഹം ഫോണെടുത്ത് 'ഹലോ ക്യാപ്റ്റന്‍' എന്ന പറയുകയും ചെയ്യുന്നുണ്ട്.

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാംപ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്റെ ഡയറക്ടറും മെന്ററുമായത്. ഈ കാലഘട്ടത്തിലാണ് നിലവില്‍ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയ ദ്രാവിഡ് 2019 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാവുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.

രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്ന രണ്ട് വര്‍ഷം സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകനായും ദ്രാവിഡ് ഇതിനിടെ പ്രവര്‍ത്തിച്ചു.