ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗങ്ങള്‍ക്ക് ബെംഗളൂരുവില്‍ വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങി ആരാധകര്‍. ബെംഗളൂരുവില്‍ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാന്‍ സൗധയ്ക്ക് മുന്നില്‍ നിന്ന് കസ്തൂര്‍ബ റോഡ് വരെ ഗതാഗതം നിരോധിച്ചു. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നില്‍ ജനസാഗരമാണ് ചാമ്പ്യന്‍ ടീമിനെ കാത്തുനില്‍ക്കുന്നത്.

ഐപിഎല്ലില്‍ കന്നിക്കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം ബെംഗളൂരുവില്‍ പറന്നിറങ്ങിയപ്പോള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചത്. ഔദ്യോഗിക വാഹനത്തില്‍ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാര്‍ എത്തിയത്.

ഉച്ചക്ക് ഒന്നരയോടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ആര്‍സിബി താരങ്ങളെ വരവേല്‍ക്കാനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. ആരാധകര്‍ കൂട്ടമായി എത്തിയതോടെ ടിക്കറ്റ് വെച്ചായിരിക്കും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ ഒന്നര കിലോ മീറ്റര്‍ ദൂരമാണ് വൈകിട്ട് 5 മണി മുതല്‍ 6 മണി വരെയാണ് ആര്‍സിബിയുടെ വിക്ടറി പരേഡ് നിശ്ചയിച്ചത്. ഓപ്പണ്‍ ബസില്‍ ട്രോഫിയുമായി നടത്തുന്ന പരേഡില്‍ വന്‍ ജനക്കൂട്ടം അണിനിരക്കും. നേരത്തെ 3.30 വിക്ടറി പരേഡ് തുടങ്ങി അഞ്ച് മണിക്ക് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.