ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് സര്‍ക്കാര്‍ ജോലി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് താരത്തിന് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫിസറായി (ബിഎസ്എ) നിയമിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. രാജ്യാന്തര തലത്തില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് നേരിട്ട് നിയമനം നല്‍കുന്ന 2022-ലെ നിയമപ്രകാരമാണ് റിങ്കു സിങ്ങിന്റെ നിയമനം. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ റിങ്കു സിങ്ങും അംഗമായിരുന്നു.

ബിഎസ്എ ജോലിക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. 21 മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവര്‍ക്കു ഈ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയും. കുടുംബത്തിലെ മോശം സാഹചര്യങ്ങള്‍ കാരണം ഒന്‍പതാം ക്ലാസ് വരെ മാത്രമാണ് റിങ്കു സിങ് സ്‌കൂളില്‍ പോയിട്ടുള്ളത്. കായിക രംഗത്ത് രാജ്യാന്തര തലത്തില്‍ നേട്ടങ്ങളുള്ള താരങ്ങളെ സര്‍ക്കാര്‍ സര്‍വീസിലെ പ്രധാന ചുമതലകള്‍ നല്‍കി ആദരിക്കണമെന്നാണ് യുപി സര്‍ക്കാരിന്റെ നയം. രേഖകള്‍ പരിശോധിച്ചശേഷം റിങ്കു സിങ് ഉള്‍പ്പടെ ഏഴു താരങ്ങള്‍ക്കു നിയമനം നല്‍കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനായി സ്വര്‍ണം നേടിയതോടെയാണ് താരം സര്‍ക്കാര്‍ ജോലിക്ക് അര്‍ഹനായത്.

ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിന് കീഴില്‍ വരിക. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ക്കാണ് റിങ്കു റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതേസമയം, ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാള്‍ക്ക് ഈ പദവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, റിങ്കുവിന് നല്‍കിയ തസ്തികയ്ക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനായ റിങ്കുവിന്റെ ശമ്പള സ്‌കെയില്‍ 70,000 രൂപ മുതല്‍ 90,000 രൂപ വരെയാണ്. സര്‍ക്കാര്‍ വസതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതിനൊപ്പം ലഭിക്കും. എംപിയായ പ്രിയാ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് താരത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്.

യുവാക്കളെ പ്രചോദിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം നിയമനങ്ങളെന്നാണു യുപി സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് റിങ്കു സിങ്. സ്വന്തം ജില്ലയിലെ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമാണു റിങ്കുവിനു ലഭിക്കുക. സ്‌കൂളുകളിലെ പരിശോധന, അധ്യാപകരുടെ പ്രകടനം, സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങി, ബ്ലോക്ക്തല വിദ്യാഭ്യാസ ഓഫിസര്‍മാരെ കൈകാര്യം ചെയ്യല്‍ വരെ 'ബിഎസ്എ'യുടെ ചുമതലയാണ്. റിങ്കുവിന്റെ പിതാവിന് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയതോടെയാണു താരത്തിന്റെ കരിയര്‍ മാറുന്നത്. ഇന്ത്യയ്ക്കായി 33 ട്വന്റി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും റിങ്കു സിങ് കളിച്ചിട്ടുണ്ട്.