ലഖ്നൗ: ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ലഖ്നൗവില്‍ നടന്നു. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ലഖ്നൗവിലെ ഒരു സ്വകാര്യഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങുകള്‍.

എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംള്‍ യാദവും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, രാജ്യസഭാ എംപി ജയാ ബച്ചന്‍ എന്നിവരുടേയും സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു.

ചടങ്ങിനു മുന്‍പ് റിങ്കുവും കുടുംബവും ചൗധേര വാലി വിചിത്രാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റിങ്കുവും പ്രിയയും ഒന്നിച്ചാണ് ചടങ്ങിനെത്തിയത്. വെള്ളയും പിങ്കും ചേര്‍ന്ന വസ്ത്രമാണ് ഇരുവരും ധരിച്ചത്. ഷെര്‍വാണിയായിരുന്നു റിങ്കുസിങ്ങിന്റെ വേഷം. പിങ്ക് നിറത്തിലുള്ള ലഹങ്കയായിരുന്നു ചടങ്ങില്‍ പ്രിയാ സരോജ് ധരിച്ചത്. റിങ്കു സിങ് മോതിരമണിയിച്ചപ്പോള്‍ വികാരാധീനയാകുന്ന പ്രിയയെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. ലോക്സഭയിലെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ് പ്രിയാ സരോജ്. 25-കാരിയായ പ്രിയ ഉത്തര്‍പ്രദേശിലെ മച്ച്ലിഷഹര്‍ മണ്ഡലത്തില്‍നിന്നാണ് ലോക്സഭയിലെത്തിയത്. സുപ്രീംകോടതി അഭിഭാഷകയായിരുന്നു പ്രിയാ സരോജ് മുതിര്‍ന്ന എസ്പി നേതാവ് തൂഫാനി സരോജിന്റെ മകളാണ്.

12-16 അടിയുള്ള വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത ലഖ്‌നൗ രീതിയിലുള്ള ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയത്. ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയത് റിങ്കുവും പ്രിയയും ചേര്‍ന്നു തന്നെയാണ്. പ്രാദേശികവും ലോകത്തെ വൈവിധ്യമുള്ള രുചികള്‍ കലര്‍ന്ന സസ്യാഹാര വിഭവങ്ങളും ഒരുക്കിയിരുന്നു.

ക്രിക്കറ്റ്, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള അതിഥികളെത്തി. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രവീണ്‍ കുമാര്‍, പിയൂഷ് ചൗള, യുപി രഞ്ജി ടീം ക്യാപ്റ്റന്‍ ആര്യന്‍ ജുയല്‍ അടക്കമുള്ളവരാണ് ക്രിക്കറ്റ് ലോകത്തു നിന്നു എത്തിയത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്, ജയ ബച്ചന്‍ എംപി അടക്കമുള്ളവരായിരുന്നു രാഷ്ട്രീയ രംഗത്തെ സാന്നിധ്യം.

സമാജ്വാദി പാര്‍ട്ടിയുടെ യുപിയിലെ മുതിര്‍ന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസുകാരിയായ പ്രിയ സരോജ്. നിയമത്തില്‍ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ റിങ്കുവിന് ഇത്തവണ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ കെകെആര്‍ പ്ലേ ഓഫ് കാണാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ താരം സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും താരത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.