മുംബൈ: മുന്‍ ഇന്ത്യന്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇത്തവണ ഏത് റോളിലായിരിക്കും ഐപിഎല്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി വന്ന ശേഷം ടീമില്‍ രോഹിതിന്റെ പ്രാധാന്യം കുറഞ്ഞെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് ഗ്രൗണ്ടിലെത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സീസണിലും ഹിറ്റ്മാന്റെ റോളില്‍ മാറ്റമുണ്ടാകില്ലെന്ന പരോക്ഷ സൂചന നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അദ്ദേഹം നിര്‍ണായക സ്വാധീനമുള്ള താരമാണിപ്പോഴുമെന്നു ജയവര്‍ധനെ പറയുന്നു.

'കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ഇംപാക്ട് പ്ലെയറാക്കാന്‍ കാരണം. കളത്തിലായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോഴും ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്ന താരമാണ്. ഈ സീസണില്‍ അദ്ദേഹം കൂടുതല്‍ നേരം കളത്തില്‍ തുടരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്.'

'ടീമില്‍ നിറയെ ഓള്‍ റൗണ്ടര്‍മാരുണ്ട്. നിലവില്‍ ഓള്‍ റൗണ്ടര്‍മാരല്ലാത്ത രണ്ട് പേര്‍ രോഹിതും സൂര്യകുമാര്‍ യാദവുമാണ്. ക്യാപ്റ്റനു കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ വേണ്ടി വരുമ്പോള്‍ ഇരുവരേയും ഉപയോഗിക്കാന്‍ സാധിക്കില്ല. അപ്പോള്‍ എന്തു ചെയ്യും. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ടി വരും'- ജയവര്‍ധനെ വ്യക്തമാക്കി. ഇത്തവണയും രോഹിത് ഇംപാക്ട് പ്ലെയര്‍ റോളില്‍ തന്നെയായിരിക്കുമെന്ന സൂചനയാണ് പരിശീലകന്‍ തരുന്നത്.