കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ചും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ചും പ്രതീക്ഷകള്‍ പങ്കുവച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മൂന്ന് മത്സരങ്ങള്‍ക്കുള്ള ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നത്. ലങ്കയ്ക്കെതിരെ ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ഇപ്പോള്‍ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാണ് രോഹിത്. പുതിയ കോച്ച് ഗൗതം ഗംഭീറിനെ കുറിച്ചൊക്കെ രോഹിത് സംസാരിക്കുന്നുണ്ട്. ഗംഭീറിന്റെ സമീപനം തനിക്ക് മുമ്പ് വന്നവരില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് രോഹിത് സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... "ഗൗതം ഗംഭീര്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമാവാനും അദ്ദേഹരത്തിന് കഴിഞ്ഞു. മുമ്പുണ്ടായിരുന്നു പരിശീലകരില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരിക്കും. രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം വരുന്നതിന് മുമ്പ് മുമ്പ് രവി ശാസ്ത്രി ഉണ്ടായിരുന്നു. ഓരോ വ്യക്തിയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. എനിക്ക് ഗംഭീറിനെ വളരെക്കാലമായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഗംഭീറിനറിയാം." രോഹിത് വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പ് നേട്ടത്തെ കുറിച്ചും രോഹിത് സംസാരിച്ചു. "2023 ഏകദിന ലോകകപ്പില്‍ തോറ്റപ്പോള്‍ നിരാശയുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടിവന്നു. ഈ ലോകകപ്പിനായി കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍, ടി20 ലോകകപ്പ് അവസാനിച്ചു. ഒരു ടീമെന്ന നിലയില്‍ എന്താണ് നമ്മുടെ മുന്നിലുള്ളതെന്ന് നമ്മള്‍ ചിന്തിക്കണം. അതെ, കാത്തിരിക്കാന്‍ ധാരാളം ഉണ്ട്. ഒരു വലിയ ടൂര്‍ണമെന്റ് വരുന്നു." ഐസിസി ചാംപ്യന്‍സ് ട്രോഫിയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.