ലോഡ്സ്: ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയോളം ഭാഗ്യക്കേട് അനുഭവിച്ച ടീം വേറെയുണ്ടാവില്ല.കപ്പ് മോഹിച്ചെത്തി സെമി ഫൈനലില്‍ കാലിടറിയ പ്രോട്ടീസിനെ നാം പലവുരു കണ്ടതാണ്.ഒന്നോ രണ്ടോ മൂന്നോ തവണയല്ല.. രണ്ടര പതിറ്റാണ്ടിനിടയ്ക്ക് പതിനഞ്ചോളം തവണയാണ് പ്രോട്ടീസിന് കപ്പിനും ചുണ്ടിനും ഇടയില്‍ തോറ്റ് മടങ്ങേണ്ടിവന്നത്.1998 ല്‍ ഹാന്‍സിക്രോണ്യയയും സംഘവും വെസ്റ്റ്ഇന്‍ഡീസിനെ തോല്‍പ്പിച്ച് പ്രഥമ ഐസിസി മിനി ലോകകപ്പില്‍ (ഇന്നത്തെ ചാമ്പ്യന്‍സ്ട്രോഫി)മുത്തമിട്ട ശേഷം മറ്റൊരു ഐസിസി ട്രോഫിയില്‍ മുത്തമിടാനുള്ള ഭാഗ്യം പ്രോട്ടീസിന് ലഭിച്ചില്ല.

1996,2011 ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍,1992,1999,2007,2015,2023 ഏകദിന ലോകകപ്പ് സെമിഫൈനല്‍,ടി20 ലോകകപ്പ് 2024 ഫൈനല്‍,ചാമ്പ്യന്‍സ് ട്രോഫി സൈമിഫൈനല്‍ 2000,2002,2006,2013,2025 എന്നിവിടങ്ങളിലൊക്കെയും ശാപം പ്രോട്ടീസിനെ വേട്ടയാടി.അലന്‍ ഡൊണാള്‍ഡിനോ ഷോണ്‍ പൊള്ളോക്കിനോ ഡെയ്ല്‍ സ്റ്റെയ്നോ ജാക്വസ് കാലിസിനോ എബി ഡിവില്ലിയേഴ്സിനോ സാധിക്കാത്തതാണ് ബാവുമയും സംഘവും സാധിച്ചെടുത്തത്.ഐസിസി കിരീടം നേടാത്ത ടീമെന്ന അപമാനഭാരം ഇനി ഇനി പ്രോട്ടീസ് പേറേണ്ടതില്ലല്ലോ.ഫൈനല്‍ കടക്കാത്ത ടീമെന്ന പേര് മാര്‍ക്രവും സംഘവും കഴിഞ്ഞ ടി 20 ലോകകപ്പോടെ മാറ്റിയിരുന്നു.പക്ഷെ അപ്പോഴും കിരീടം അകന്നുനിന്നു.ആ വരള്‍ച്ചയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

സെമി ശാപം

1992-ലാണ് ദക്ഷിണാഫ്രിക്ക ആദ്യമായി സെമിയില്‍ വീഴുന്നത്. രാജ്യത്ത് വര്‍ണവിവേചനം അവസാനിച്ചതിനുശേഷം ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതില്‍പ്പിന്നെയുള്ള ആദ്യ ലോകകപ്പായിരുന്നു. മഴ ചതിച്ചതോടെ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. മഴ പെയ്ത് സിഡ്നിയില്‍ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 13 പന്തുകളില്‍നിന്ന് 22 റണ്‍സായിരുന്നു. എന്നാല്‍ മഴ മാറാന്‍ വൈകി. തുടര്‍ന്ന് അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്കില്‍ കളി പുനഃനിശ്ചയിച്ചപ്പോള്‍ വേണ്ടത് ഒരു പന്തില്‍ 22 റണ്‍സ്. അന്നത്തെ ആ മത്സരത്തോടെ ആ മഴനിയമം എടുത്തുകളഞ്ഞു. തുടര്‍ന്നാണ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമം വരുന്നത്.

1996 ലോകകപ്പ്

1992-ല്‍ തുടങ്ങിയ സെമി ശാപം കഴിഞ്ഞവര്‍ഷംവരെ-നീണ്ട 30 കൊല്ലത്തിലധികം-നീണ്ടു. നാലുവര്‍ഷം കഴിഞ്ഞുള്ള ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം ജയിച്ചായിരുന്നു വരവ്. ഹന്‍സി ക്രോണ്‍ജെയായിരുന്നു അന്ന് പ്രോട്ടീസ് നിരയെ നയിച്ചിരുന്നത്. അന്ന് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ മികച്ച ഇന്നിങ്സ് ദക്ഷിണാഫ്രിക്കയെ പുറത്തിരുത്തുകയായിരുന്നു. 19 റണ്‍സിനായിരുന്നു തോല്‍വി.

1999 ലോകകപ്പ്

1999-ലായിരുന്നു രണ്ടാമത്തെ സെമി ഫൈനല്‍ തോല്‍വി. ജയിക്കുമായിരുന്ന മത്സരമാണ് അന്ന് കൈവിട്ടത്. ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഹൃദയഭേദകമായ സെമി ഫൈനലായിരുന്നു അത്. എഡ്ജ്ബാസ്റ്റണില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു മത്സരം. ഓസ്ട്രേലിയ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഒന്‍പത് റണ്‍സ്. ലാന്‍സ് ക്ലൂസ്നറും അലന്‍ ഡൊണാള്‍ഡുമായിരുന്നു ക്രീസില്‍. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി ക്ലൂസ്നര്‍ ടീമിനെ സമനിലയിലെത്തിച്ചു. പക്ഷേ, പിന്നീട് വിജയ റണ്ണിലേക്കുള്ള ഓട്ടത്തില്‍ അലന്‍ ഡൊണാള്‍ഡ് റണ്ണൗട്ടായി. മുന്‍ മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയക്കായിരുന്നു വിജയമെന്നതിനാല്‍ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

2003 ഏകദിന ലോകകപ്പ്

ദക്ഷിണാഫ്രിക്കയായിരുന്നു ലോകകപ്പ് ആതിഥേയര്‍. സ്വന്തം നാട്ടില്‍ മഴ കാരണം ടീമിന് വീണ്ടും ഭാഗ്യക്കേട്. സൂപ്പര്‍ എട്ടില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോട് ജയിക്കണമായിരുന്നു. മഴ കളിച്ച മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്ക ജയിച്ചു. അതോടെ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്ത്.

2007 ഏകദിന ലോകകപ്പ്

അവിടെയും കണ്ണീരു കുടിപ്പിച്ചത് ഓസ്ട്രേലിയ തന്നെ. ടോസ് നേടി ബാറ്റുചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം മണ്ടത്തരമായി. ഗ്രെയിം സ്മിത്ത്, ഹര്‍ഷല്‍ ഗിബ്സ്, ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്സ്, മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം 149-ല്‍ പുറത്ത്. മറുപടിയില്‍ ഓസ്ട്രേലിയ 20 ഓവറില്‍ കളി അവസാനിപ്പിച്ചു.

2009 ടി20 ലോകകപ്പ്

ടി20 ലോകകപ്പിലും ഭാഗ്യക്കേടിന് മാറ്റമുണ്ടായില്ല. ഇന്ത്യ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ ഉള്‍പ്പെടെ തോല്‍പ്പിച്ചെത്തിയ ദക്ഷിണാഫ്രിക്ക അപാര ആത്മവിശ്വാസത്തിലായിരുന്നു. അവസാന നാലിലെത്തിയ ടീം പക്ഷേ, പാകിസ്താനു മുന്‍പില്‍ തോറ്റു. പാകിസ്താന്‍ ഉയര്‍ത്തിയ താരതമ്യേന ചെറിയ സ്‌കോറായ 149 റണ്‍സ് മറികടക്കാന്‍ പ്രോട്ടീസിന് ആയില്ല. അക്കളിയില്‍ അര്‍ധ സെഞ്ചുറിയും ഗിബ്സിനെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയും അഫ്രീദി തിളങ്ങിയതാണ് വിനയായത്. ദക്ഷിണാഫ്രിക്ക 142-ന് പുറത്ത്.

2011 ലോകകപ്പ്

ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ഗ്രെയിം സ്മിത്ത്, കാലിസ്, ജെപി ഡുമിനി ഉള്‍പ്പെടെയുള്ള വന്‍ താരങ്ങള്‍ക്കായില്ല. 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്ന ടീം, അടുത്ത 64 റണ്‍സെടുക്കുന്നനിടെ ശേഷിച്ച ഏഴ് വിക്കറ്റും നഷ്ടപ്പെടുത്തി.

2013 ചാമ്പ്യന്‍സ് ട്രോഫി

ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു സെമി ഫൈനല്‍ ദുരന്തം. എട്ട് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ പ്രോട്ടീസിനെ, ഡേവിഡ് മില്ലറും റോറി ക്ലെയിന്‍വെല്‍ട്ടും ചേര്‍ന്ന് 175 എന്ന നിലയിലെത്തിച്ചു. പക്ഷേ, മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ജോനാഥന്‍ ട്രോട്ടിന്റെ 82 റണ്‍സ് ബലത്തില്‍ ഏഴ് വിക്കറ്റും 12 ഓവറും ബാക്കിയിരിക്കേ വിജയിച്ചു. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് മുകളില്‍ ഒരു ഇരുണ്ട മൂടല്‍മഞ്ഞ് തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അന്നത്തെ തോല്‍വിയോടെ കോച്ച് ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു.

2014 ടി20 ലോകകപ്പ്

ഇത്തവണ മടക്കിയത് ഇന്ത്യ. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെയായിരുന്നു പരാജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. പക്ഷേ, വിരാട് കോലി തകര്‍ത്തടിച്ചതോടെ (44 പന്തില്‍ 72) ഇന്ത്യ ജയിച്ചു.

2015 ഏകദിന ലോകകപ്പ്

ന്യൂസീലന്‍ഡ് ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 281. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചു.

2022 ടി20 ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനോട് ഞെട്ടിക്കുന്ന തോല്‍വി. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്സ് 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 13 റണ്‍സിന്റെ തോല്‍വി.

2023 ഏകദിന ലോകകപ്പ്

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ സെമി ഫൈനല്‍ ദോഷം പിന്നെയും പിന്തുടര്‍ന്നു. ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇത്തവണയും. 134 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മിച്ചല്‍ സ്്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമിന്‍സ് തുടങ്ങിയ ബൗളര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.

2024 ടി20 ലോകകപ്പ് ഫൈനല്‍

ഫൈനല്‍ശാപമെന്ന കടമ്പകടന്ന് എയ്ഡന്‍ മാര്‍ക്രവും സംഘവും കഴിഞ്ഞ കുട്ടിക്രിക്കറ്റിന്റെ ഫൈനല്‍ എത്തിയെങ്കിലും അവിടെയും കിരീടം അകന്നുനിന്നു.ഫൈനലില്‍ ക്ലാസനും ഡി കോക്കും സ്റ്റബ്‌സും മില്ലറുമെല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കി. പക്ഷേ, അവസാനത്തിലെ സൂര്യകുമാറിന്റെ മിന്നും ക്യാച്ചില്‍ മില്ലറുടെ പുറത്താവല്‍... അവിടംതൊട്ട് കളി ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തി. ജയത്തിലേക്ക് അനായാസം നീങ്ങേണ്ടിയിരുന്ന മത്സരം ദക്ഷിണാഫ്രിക്കയുടെ കൈയില്‍നിന്ന് പോയി.