- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവർ സൂര്യകുമാർ യാദവിനെ ഏകദിന ക്രിക്കറ്റ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്; പഠനം കഴിഞ്ഞ് കഴിവുതെളിയിച്ച സഞ്ജുവിനെ സെലക്ടർമാർക്ക് ആവശ്യമില്ല! ഏഷ്യൻ ഗെയിംസിനും മലയാളിയില്ല; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
കൊച്ചി; സഞ്ജു സാംസണുമായി ബന്ധപ്പെട്ട സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുന്നു. മലയാളി ക്രിക്കറ്റ് താരത്തോട് ഇന്ത്യൻ ക്രിക്കറ്റ് കാട്ടുന്ന ക്രൂരതയാണ് കുറിപ്പിലുള്ളത്. എന്തുകൊണ്ടാണ് സഞ്ജുവിനോട് മാത്രം ഈ ചതിയെന്ന ചോദ്യമാണ് ഉയർത്തുന്നത്.
സന്ദീപ് ദാസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
''സഞ്ജു സാസന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ എനിക്കിപ്പോൾ ഭയങ്കര നിരാശ തോന്നുമായിരുന്നു...!''
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്റെ വാക്കുകളാണിത്. ഓസ്‌ട്രേലിയക്കെതിരായ 3 ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇർഫാന്റെ പ്രതികരണം. ആ സീരീസിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിക്കുകയും പുതുമുഖങ്ങൾക്ക് അവസരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അത്യാകർഷകമായ എകദിന റെക്കോർഡുകൾ സ്വന്തം പേരിലുള്ള സഞ്ജുവിന് ടീമിൽ ഇടമില്ല
സഞ്ജു വലിയ സങ്കടത്തിലാണ്. ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സഞ്ജു തന്റെ വേദന നിശബ്ദമായി വിവരിച്ചിട്ടുമുണ്ട്.
സഞ്ജുവിന് സ്ഥിരതയില്ലെന്നും കിട്ടിയ അവസരങ്ങൾ വേണ്ടതുപോലെ ഉപയോഗിച്ചില്ലെന്നും വിലപിച്ചുകൊണ്ടിരിക്കുന്ന 'നിഷ്‌കളങ്കരോട് ' തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല. ഓ.ഡി.ഐ ക്രിക്കറ്റിൽ പരിതാപകരമായ പ്രകടനങ്ങൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സൂര്യകുമാർ യാദവിന് ടീമിൽ സ്ഥിരം സ്ഥാനം പതിച്ചുനൽകിയിട്ടുണ്ട്. 55 റൺസിന്റെ ഏകദിന ശരാശരിയുള്ള സഞ്ജുവിന് സൈഡ് ബെഞ്ചിൽ പോലും സ്ഥാനമില്ല! ഇത് അനീതിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.
ഏഷ്യൻ ഗെയിംസിനുള്ള സ്‌ക്വാഡിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ആ സംഘത്തെ നയിക്കാനുള്ള യോഗ്യത സഞ്ജുവിന് ഉണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെ എത്തിച്ച നായകനാണ് സഞ്ജു എന്നത് മറക്കരുത്.
സംഭവിച്ചത് എന്താണ്? ഋതുരാജ് ഗെയിക്വാദ് ശൂന്യതയിൽ നിന്ന് ഏഷ്യൻ ഗെയിംസ് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു. രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം പോലും സഞ്ജുവിന് നൽകിയില്ല! സീനിയോറിറ്റിയിലും റെക്കോർഡുകളിലും സഞ്ജുവിനേക്കാൾ കാതങ്ങൾ പിന്നിൽ നിൽക്കുന്ന പ്രഭ്‌സിമ്രാൻ സിങ്ങാണ് രണ്ടാമത്തെ കീപ്പറായത്. ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണോ?
സഞ്ജുവിനെപ്പോലൊരു നിസ്വാർത്ഥനായ താരത്തെ ഇന്ത്യൻ ടീം അർഹിക്കുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിൽ ക്രിക്കറ്റ് പണ്ഡിതരായ നാസർ ഹുസൈനും സൈമൺ ഡൂളും ശ്രദ്ധേയമായ ഒരു നിരീക്ഷണം മുന്നോട്ടുവെച്ചിരുന്നു-
''നോക്കൗട്ട് മത്സരങ്ങൾ വരുമ്പോൾ ഇന്ത്യൻ ടീം ഫിയർലെസ് ക്രിക്കറ്റ് കാഴ്‌ച്ചവെയ്ക്കുന്നില്ല. പരാജയപ്പെട്ടാൽ മാധ്യമങ്ങളും ആരാധകരും എന്തുപറയും എന്ന ഭയമാണ് ഇന്ത്യൻ ക്രിക്കറ്റർമാരെ നയിക്കുന്നത്. പലരും ടീമിലെ സ്ഥാനം ഉറപ്പിക്കാനും കണക്കുകൾ മെച്ചപ്പെടുത്താനും വേണ്ടി കളിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ ഐ.സി.സി ടൂർണ്ണമെന്റുകളിൽ വിജയിക്കാത്തത്...''
ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുന്ന കളിക്കാരനാണ് സഞ്ജു. 104 എന്ന ഏകദിന സ്‌ട്രൈക്ക് റേറ്റ് അതിന്റെ വ്യക്തമായ സൂചനയാണ്.
സഞ്ജു അവസാനം കളിച്ച ഏകദിനത്തിൽ എന്താണ് സംഭവിച്ചത്? ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായ സമയത്ത് ക്രീസിലെത്തിയ സഞ്ജു കൗണ്ടർ അറ്റാക്ക് ചെയ്ത് 41 പന്തുകളിൽ നിന്ന് നാല് സിക്‌സറുകൾ അടക്കം 51 റണ്ണുകൾ നേടി. എതിരാളികൾ ക്ഷണനേരം കൊണ്ട് ബാക്ക്ഫൂട്ടിലായി. ഇന്ത്യയ്ക്ക് നോക്കൗട്ട് മാച്ചുകളിൽ ഇപ്പോൾ മിസ് ചെയ്യുന്ന ഭയരഹിത ഹിറ്റിങ്ങ് അതാണ്.
കഴിഞ്ഞ ഐ.പി.എല്ലിലെ രാജസ്ഥാൻ-ഗുജറാത്ത് മത്സരം ഓർക്കുന്നില്ലേ? ടി-20 ക്രിക്കറ്റിലെ പ്രമീയം ബോളറായ റഷീദ് ഖാനെയാണ് സഞ്ജു നിർദ്ദയം തല്ലിച്ചതച്ചത്. അതാണ് അയാളുടെ പ്രതിഭയുടെ മേന്മ.
അങ്ങനെയുള്ള സഞ്ജുവിനെ ടീം മാനേജ്‌മെന്റ് തട്ടിക്കളിക്കുകയാണ് ചെയ്തത്. അയാൾക്ക് സ്ഥിരം ബാറ്റിങ്ങ് പൊസിഷൻ പോലും അനുവദിച്ചില്ല. ഔദാര്യം പോലെ അങ്ങിങ്ങായി കുറച്ച് അവസരങ്ങൾ കൊടുത്തു. ഓരോ തവണ ബാറ്റിങ്ങിനിറങ്ങുമ്പോഴും സഞ്ജുവിന്റെ തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിനിൽപ്പുണ്ടായിരുന്നു. ''ഇന്ന് നന്നായി കളിച്ചില്ലെങ്കിൽ നാളെ നീ പുറത്താണ് '' എന്ന് ഓർമ്മിപ്പിച്ച,ചന്ദ്രഹാസത്തേക്കാൾ മൂർച്ചയുള്ളൊരു വാൾ
ഇത്ര വലിയ സമ്മർദ്ദത്തിനിടയിലും സഞ്ജു നന്നായി പെർഫോം ചെയ്തു. ദക്ഷിണാഫ്രിക്ക പോലൊരു വമ്പൻ ടീമിനെതിരെ സ്വപ്നതുല്യമായ സ്ഥിരതയോടെ ബാറ്റ് വീശി. മാച്ച് വിന്നിങ്ങ് ഇന്നിങ്‌സിലൂടെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി. സിക്‌സർ പായിച്ച് കളി ഫിനിഷ് ചെയ്തു. പരാജയപ്പെട്ട ഏകദിന ഇന്നിങ്‌സുകളുടെ എണ്ണം പരമാവധി കുറച്ചു.
പക്ഷേ സെലക്ടർമാർ ഇതൊന്നും കണ്ടില്ല. അവർ സൂര്യകുമാർ യാദവിനെ ഏകദിന ക്രിക്കറ്റ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഠനം കഴിഞ്ഞ് കഴിവുതെളിയിച്ച സഞ്ജുവിനെ സെലക്ടർമാർക്ക് ആവശ്യമില്ല!
ബി.സി.സിഐ-യ്ക്ക് ഇന്നല്ലെങ്കിൽ നാളെ സഞ്ജുവിനെ പരിഗണിക്കേണ്ടിവരും. വളരെ വൈകി ദേശീയ ടീമിൽ എത്തുകയും മികവാർന്ന അന്താരാഷ്ട്ര കരിയർ കെട്ടിപ്പടുക്കുകയും ചെയ്ത മൈക്കിൾ ഹസ്സിയുടെ വഴിയിലൂടെ തന്നെ സഞ്ജുവും സഞ്ചരിക്കും. സത്യവും നീതിയും എന്നെങ്കിലും ജയിച്ചേ തീരൂ.
സഞ്ജുവിനുവേണ്ടി വാദിക്കുമ്പോൾ പലരും കമ്മട്ടിപ്പാടത്തിലെ വില്ലന്റെ ഭാഷയിൽ സംസാരിക്കാറുണ്ട്-
''നിന്റെ ആരാടാ ഈ സഞ്ജു? സ്വന്തം നാട്ടുകാർക്കുപോലും അവനെ വേണ്ട. പിന്നെ എന്തിനാ നീ സഞ്ജുവിനുവേണ്ടി ചിലയ്ക്കുന്നത്...? '
അവരോടും സഞ്ജുവിനെ ഭൃത്യനെപ്പോലെ കണക്കാക്കുന്ന ബി.സി.സിഐ-യിലെ തമ്പുരാക്കന്മാരോടും ഒന്നേ പറയാനുള്ളൂ-
''നീയൊക്കെ കെട്ടിപ്പൊക്കുന്ന ഈ ക്രിക്കറ്റ് കൊട്ടാരത്തിന് വലിയ ഉറപ്പൊന്നും ഇല്ലടാ. അത് പണിയുന്നത് കറുത്ത് കട്ടപിടിച്ച ചോര കൊണ്ടാണ്. സഞ്ജുവിന്റെയൊക്കെ ചോര.... ''
Written by-Sandeep Das




