മുംബൈ: മലയാളി ബന്ധമുണ്ടേങ്കിലേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകപ്പ് മുത്തമിടാൻ കഴിയൂ! 1983ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ കരീബീയൻ വീര്യത്തെ വീഴ്‌ത്തി കറുത്ത കുതിരകളായി കപ്പുയർത്തുമ്പോൾ ആ ടീമിൽ ഒരു പാതി മലയാളിയുണ്ടായിരുന്നു. റിസർവ്വ് ബഞ്ചിൽ സുനിൽ വാൽസൺ. പിന്നെ 2011ലായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. അന്ന് കേരളത്തിൽ കളിച്ചു വളർന്ന മലയാളിയുടെ ശ്രീ... എന്ന ശ്രീശാന്ത്. 2023ൽ ഇന്ത്യൻ ടീം വീണ്ടും ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നു. അപ്പോഴുമുണ്ട് ടീമിൽ മലയാളിത്തം. ശ്രേയസ് അയ്യർ. ഇന്ത്യൻ മധ്യനിരയുടെ ബാറ്റിങ് കരുത്ത്. ഈ ലോകകപ്പിൽ രണ്ട് സെഞ്ച്വറി നേടിയ പാതി മലയാളി. ഈ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന താരം. കഠിനാധ്വാനത്തിലൂടേയും അർപ്പണ ബോധത്തിലും യുവരാജ് സിംഗിന്റെ യാഥാർത്ഥ പിൻഗാമിയെന്ന് നാലാം നമ്പറിൽ തെളിയിച്ച ശ്രേയസ്.

മുംബൈയിൽ 1994 ഡിസംബർ മാസത്തിൽ ആണ് ശ്രേയസ് അയ്യർ ജനിച്ചത്. അയ്യർ ഒരു പാതി മലയാളി കൂടെ ആണ്. കേരളത്തിലെ തൃശ്ശൂരിൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ട്. സ്‌കൂൾ ലെവലിൽ നിന്ന് തന്നെ ആണ് തുടക്കം. എന്നാൽ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛൻ സന്തോഷ് അയ്യരിലൂടെ ആണ്. ശ്രേയസിന് ചെറുപ്പത്തിൽ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാൽ ക്രിക്കറ്റിൽ മകന്റെ കഴിവ് മനസ്സിലാക്കി ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛൻ ആയിരുന്നു. ചെറുപ്പത്തിൽ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തിൽ അയ്യർ പരിശീലനത്തിന് പോയിരുന്നു. അവിടെ വച്ചാണ് മുൻ ഇന്ത്യൻ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച് ആയിരുന്ന പ്രവീൺ ആംറെയെ കണ്ടു മുട്ടുന്നത്. ഇത് നിർണ്ണായകമായി. അങ്ങനെ ശ്രേയസ് ഇന്ത്യൻ ടീമിന്റെ ശ്രേയസായി മാറി.

ഈ ലോകകപ്പിൽ ഒരു മലയാളി കളിക്കുമെന്ന് ഏവരും ഉറപ്പിച്ചതാണ്. സഞ്ജു സാംസൺ. പക്ഷേ സെലക്ടർമാരുടെ കണ്ണുകൾ സഞ്ജുവിൽ പതിഞ്ഞില്ല. യുവരാജ് സിങ്ങിനു ശേഷം മധ്യനിരയിലെ ഏറെ സുപ്രധാനമായ നാലാം നമ്പർ സ്ഥാനത്ത് യഥാർത്ഥ പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ കഴിഞ്ഞിരുന്നില്ല. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ലോകകപ്പിൽ ഇന്ത്യയ്ക്ക് കപ്പുയർത്താൻ കഴിയാത്തതിന് കാരണവും 2011ലെ യുവരാജിന്റെ ഫോമിൽ കളിക്കുന്ന മറ്റൊരു താരത്തെ കിട്ടാത്തതായിരുന്നു. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി യുവരാജ് ഒരിക്കലും കളിച്ചില്ല. ടീമിനോടായിരുന്നു താൽപ്പര്യം. അതു തന്നെയായിരുന്നു നാലാം നമ്പറിൽ യുവിയെ മിന്നും താരമാക്കിയത്. ഇതെല്ലാം ശ്രേയസിലും കാണാം. റൺസെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ടൈമിങ് കിട്ടിയാൽ പിന്നെ യുവിയെ പോലെ എതിർ ടീമിന് ഭയക്കേണ്ട താരം. ഈ ലോകകപ്പിലെ രണ്ടു സെഞ്ച്വറിയിലും അത് നിഴലിച്ചു.

ഹോളണ്ടെന്ന കുഞ്ഞൻ ടീമിനെ തകർത്തടിച്ചായിരുന്നു പാതി മലയാളിയുടെ 2023 എഡിഷനിലെ ആദ്യ സെഞ്ച്വറി. സെമിയിൽ ന്യൂസിലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് സിക്‌സറുകളുടെ രാജകുമാരനായി ശ്രേയസ് മാറി. വിരാട് കോലിയ്‌ക്കൊപ്പം സമചിത്തതയോടെ ബാറ്റ് വീശി. കോലിക്ക് സമ്മർദ്ദമില്ലാതെ 50-ാം ഏകദിന സെഞ്ച്വറി നേടാനായതും ശ്രേയസിന്റെ മികച്ച ഇന്നിങ്‌സിന്റെ കരുത്തിലാണ്. തുടക്കത്തിൽ അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ശ്രേയസ് ടൂർണ്ണമെന്റിന്റെ അവസാന പാദത്തിൽ അത്യുഗ്രൻ ഫോമിലേക്ക് എത്തി. അങ്ങനെ രോഹിത് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും വിരാട് കോലിക്കും പിന്നാലെ എത്തി ഇന്ത്യൻ വിജയത്തിന്റെ പത്തരമാറ്റിലും സെഞ്ച്വറി തിളക്കത്തോടെ ക്രീസ് വിട്ടു.

കേരളത്തിലെ തൃശൂർ സ്വദേശിയായ സന്തോഷ് അയ്യരുടെ മകനാണ് ശ്രേയസ്. രോഹിണി അയ്യരാണ് അമ്മ. മുംബൈയിൽ ബിസിനസുകാരനാണ് സന്തോഷ് അയ്യർ. അതിനാൽ തന്നെ കുടുംബം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. ശ്രേയസ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. 12-ാം വയസ്സിൽ പരിശീലകൻ പ്രവീൺ അംറീയാണ് ശ്രേയസിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുനയിച്ചത്. 2014-15-ൽ വിജയ് ഹസാരെ ട്രോഫിയിൽ ഇടം നേടി. 2015- രഞ്ജി ട്രോഫിയിൽ കളിച്ചു. 2015-ൽ തന്നെ ഡൽഹി ഡെയർ ഡെവിൾസ് 2.6 കോടിക്ക് ശ്രേയസ് അയ്യരെ ഐപിഎൽ ടീമിലേക്ക് സ്വന്തമാക്കി. 2017-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിലും ട്വന്റി-20യിലും ഏകദിനത്തിലും ശ്രേയസ് കളിച്ചു. കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ ടീമിലെ സ്ഥിര മുഖമാവുകയാണ് ശ്രേയസ്.

ഈ ലോകകപ്പിൽ ഇനി ഒരു മത്സരം. അതും ശ്രേയസിന് പിഴയ്ക്കാൻ പാടില്ല. കാരണം മധ്യ നിരയിൽ കരുത്ത് കാട്ടുന്നവർ മാത്രമേ ഏകദിന ലോകകപ്പിൽ മുത്തമിടാറുള്ളൂ. ഈ മിന്നും ഫോം ശ്രേയസ് തുടരുമെന്ന് തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റും പ്രതീക്ഷിക്കുന്നത്.