കൊളംബോ: പ്രതാപകാലത്തെ അനുസ്മപ്പരിപ്പിച്ച് ടെസ്റ്റില്‍ ശ്രീലങ്കന്‍ വിജയഗാഥ.ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 154 റണ്‍സിനും ജയിച്ച ശ്രീലങ്ക രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരി. 514 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കിയെങ്കിലും നാലാം ദിനം 360 റണ്‍സിന് ഓള്‍ ഔട്ടായി. വാലറ്റം നടത്തിയ പോരാട്ടമാണ് ന്യൂസിലന്‍ഡിന്റെ തോല്‍വിഭാരം കുറച്ചത്. സ്‌കോര്‍ ശ്രീലങ്ക 602-5, ന്യൂസിലന്‍ഡ് 88,360.

ഒന്നാം ടെസ്റ്റില്‍ ലങ്ക 63 റണ്‍സിന് ജയിച്ചിരുന്നു.രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യയും നിഷാന്‍ പെയ്രിസുമാണ് കിവീസിനെ തകര്‍ത്തത്.ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനായി എന്ന് കിവീസിന് ആശ്വസിക്കാം. ഡെവോണ്‍ കോണ്‍വെ (61), കെയ്ന്‍ വില്യംസണ്‍ (46), ടോം ബ്ലണ്‍ഡെല്‍ (60), ഗ്ലെന്‍ ഫിലിപ്പ്‌സ് (78), മിച്ചെല്‍ സാന്റ്‌നര്‍ (67) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി പൊരുതിയത്.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച കാമിന്ദു മെന്‍ഡിസാണ് കളിയിലെ താരം. പരമ്പരയില്‍ മികച്ച ബൗളിങ് പുറത്തെടുത്ത പ്രഭാത് ജയസൂര്യ പരമ്പരയുടെ താരമായി.കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്ക, ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 1998-ന് ശേഷം കിവീസിനെതിരേ ലങ്ക ഇന്നിങ്‌സ് ജയം നേടുന്നതും ഇതാദ്യം.ഏഷ്യന്‍ മണ്ണില്‍ ലങ്കയോട് തകര്‍ന്ന കിവീസിന്റെ അടുത്ത എതിരാളികള്‍ ഇന്ത്യയാണ്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഒക്ടോബര്‍ 16-ന് തുടക്കമാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

കോച്ചായുളള ജയസൂര്യയുടെ വരവോടെ ശ്രീലങ്ക അവരുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.ഈ വര്‍ഷം കളിച്ച 8 ടെസ്റ്റുകളില്‍ 6 എണ്ണത്തിലും ലങ്ക ജയിച്ചു കയറി.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഈ മാറ്റം പ്രകടവുമാണ്.അതേസമയം ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ കുതിച്ചു കയറി ശ്രീലങ്ക. ആദ്യ ടെസ്റ്റിലെ ജയത്തോടെ ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയ ശ്രീലങ്ക രണ്ടാം ടെസ്റ്റും ജയിച്ച് മൂന്നാം സ്ഥാനം ഒന്നുകൂടി സുരക്ഷിതമാക്കി.

ഒമ്പത് ടെസ്റ്റില്‍ 60 പോയന്റും 55.56 പോയന്റ് ശതമാനവുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനം ഉറപ്പിച്ചത്.അതേസമയം

ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് സമ്പൂര്‍ണ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.എട്ട് മത്സരങ്ങളില്‍ നാല് ജയവും നാലു തോല്‍വിയുമടക്കം 37.50 പോയന്റുമാണ് ഏഴാം സ്ഥാനത്തേക്ക് വീണത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ സുരക്ഷിതമാക്കിയെങ്കിലും കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മഴയില്‍ മുങ്ങിയതോടെ ഇന്ത്യക്കിപ്പോഴും ഫൈനലുറപ്പിക്കാനായിട്ടില്ല.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ജയത്തോടെ 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ 71.67 പോയന്റ് ശതമാനവും 86 പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 പോയന്റ് ശതമാനവും 90 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് പാകിസ്ഥാനെതിരായ പരമ്പര നേടി നാലാം സ്ഥാനത്തേകയര്‍ന്നിരുന്ന ബംഗ്ലാദേശ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതോടെ ആറാം സ്ഥാനത്തേക്ക് വീണിരുന്നെങ്കിലും ന്യൂസിലന്‍ഡ് തോറ്റതോടെ അഞ്ചാം സ്ഥാനത്തെത്തി.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്റും 42.19 പോയന്റ് ശതമാവുമായി അഞ്ചാമതുണ്ട്. ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, പാകിസ്ഥാന്‍ എട്ടാമതും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്.