ദുബൈ: ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരവും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത്. ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്. 35കാരനായ താരം ട്വന്റി20, ടെസ്റ്റ് മത്സരങ്ങളില്‍ തുടരും. ഇന്നലത്തെ തോല്‍വിക്ക് പിന്നാലെ തന്നെ വിരമിക്കല്‍ കാര്യം സ്മിത്ത് സഹതാരങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ 73 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ സ്മിത്തായിരുന്നു.

ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന താരങ്ങളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സ്മിത്ത് 170 മത്സരങ്ങളില്‍ നിന്നായി 5800 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍ കൂടിയായ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ആസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. മൈക്കല്‍ ക്ലര്‍ക്കിന് പിന്നാലെ ആസ്‌ട്രേലിയന്‍ ക്യാപ്റ്റനായ സ്മിത്ത് 64 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചിട്ടുണ്ട്. പാറ്റ് കമ്മിന്‍സിന്റെ പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസ്‌ട്രേലിയയെ നയിച്ചത് സ്മിത്താണ്.

ഏകദിനത്തില്‍ ആസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലെ 12ാമനാണ് സ്മിത്ത്. 2016ല്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയ 164 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മികച്ച ഫീല്‍ഡറായ സ്മിത്ത് 90 ക്യാച്ചുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

തന്റെ ഏകദിന കാലഘട്ടം വളരെ മനോഹരമായിരുന്നെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞു. മനോഹരമായ ഒരുപാട് ഓര്‍മകളും നിമിഷങ്ങളുമുണ്ട്. പ്രഗത്ഭരായ താരങ്ങള്‍ക്കൊപ്പം കളിക്കാനായതും രണ്ട് ലോകകപ്പ് സ്വന്തമാക്കിയ ടീമിന്റെ ഭാഗമായതും വലിയ കാര്യമാണ് -സ്മിത്ത് പറഞ്ഞു.

ഇന്നലെ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ആസ്‌ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലിയാണ് (98 പന്തില്‍ 84) ഇന്ത്യയുടെ വിജയ ശില്പി. കളിയിലെ താരവും കോഹ്ലിയാണ്. ബുധനാഴ്ചത്തെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ ജയിക്കുന്ന ടീമിനെ ഇന്ത്യ ഞായറാഴ്ച ഫൈനലില്‍ നേരിടും. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. സ്‌കോര്‍: ആസ്‌ട്രേലിയ - 49.3 ഓവറില്‍ 264ന് പുറത്ത്, ഇന്ത്യ - 48.1 ഓവറില്‍ ആറിന് 267.