ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന നിര്‍ദേശവുമായി മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍. പേസ് ഇതിഹാസ താരം സ്റ്റുവര്‍ട്ട് ബ്രോഡും സ്പിന്നര്‍ മോണ്ടി പനേസറുമാണ് ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവുമായി മുന്നോട്ടുവന്നത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ടീം സെലക്ഷനിലെ പാളിച്ചകളാണെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ് പറയുന്നു. ഷാര്‍ദുല്‍ ഠാക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആയിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്ന് ബ്രോഡ് വ്യക്തമാക്കി. ടെസ്റ്റിന്റെ അവസാന രണ്ട് ദിവസം കുല്‍ദീപിന് നിര്‍ണായ പങ്ക് വഹിക്കാന്‍ കഴിയുമായിരുന്നുവെന്നും ബ്രോഡ് പറഞ്ഞു. രണ്ടാംടെസ്റ്റില്‍ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം നല്‍കുകയാണെങ്കില്‍ പകരം അര്‍ഷദീപ് സിംഗിനെയാണ് കളിപ്പിക്കേണ്ടതെന്നും സ്റ്റുവര്‍ട്ട് ബ്രോഡ് നിര്‍ദേശിച്ചു.

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ കളിപ്പിക്കണമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസറും വ്യക്തമാക്കി. ജൂലൈ രണ്ട് മുതല്‍ ബര്‍മിങ്ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഇതിനിടെയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടത്.

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം, എഡ്ജ്ബാസ്റ്റമിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യയുടെ എക്സ് ഫാക്ടറാകുമെന്നും പനേസര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ സാധ്യതതയില്ലാത്തതിനാല്‍ ജഡേജയും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നതെന്നും പനേസര്‍ പറഞ്ഞു.

നേരത്തെ, ടെസ്റ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് ബ്രോഡ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിനമാണ് ബ്രോഡ് ഇക്കാര്യം പറഞ്ഞിരുന്നത്. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് 10 അവസരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികക്കുകയെന്നുള്ളത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് 10 അവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കേണ്ടതുള്ളൂ, ക്യാച്ചുകള്‍ എടുത്താല്‍ മാത്രം ഇന്ത്യക്ക് വിജയിക്കാം.'' ബ്രോഡ് സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേ സമയം ജൂലൈ 2ന് ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഫാസ്റ്റ് ബോളര്‍ ജോഫ്ര ആര്‍ച്ചറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കു മൂലം ആര്‍ച്ചര്‍ 4 വര്‍ഷമായി ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദിലായിരുന്നു അവസാന മത്സരം. 13 ടെസ്റ്റ് കളിച്ചിട്ടുള്ള ആര്‍ച്ചര്‍ ടീമിലെത്തുന്നത് ഇംഗ്ലിഷ് ബോളിങ്ങിന്റെ മൂര്‍ച്ച കൂട്ടും.

ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 5 വിക്കറ്റ് ജയം നേടിയ ടീമില്‍ വേറെ മാറ്റങ്ങളില്ല. അതേസമയം രണ്ടാം ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കായി കളിക്കില്ല. ജൂലൈ 2നു ബര്‍മിങ്ങാമിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. വര്‍ക്ക്ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി രണ്ടാം ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുമെന്നും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

ജൂലൈ 10 മുതല്‍ ലോഡ്‌സിലാണ് മൂന്നാം ടെസ്റ്റ് മത്സരം. ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ബുമ്ര കളിക്കുകയെന്ന് ടീം മാനേജ്‌മെന്റ് പരമ്പരയ്ക്കു മുന്‍പേ അറിയിച്ചിരുന്നു. ബുമ്രയുടെ പകരക്കാരനായി ആകാശ് ദീപോ, അര്‍ഷ്ദീപ് സിങ്ങോ കളിക്കാനാണു സാധ്യത.