ദുബായ്: ലോകകപ്പ് കീരിടം എന്ന സ്വപ്നത്തിലേക്ക് കുതിക്കാൻ ഇന്ത്യന്‍ വനിത താരങ്ങൾ ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങും. വനിതാ ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യുസീലന്‍ഡിനെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കും.

സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പിച്ച മികവ് ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ക്യാപ്റ്റനും സംഘവും.

ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീലിന്റെയും വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയുടെയും ഫിറ്റ്‌നസില്‍ മാത്രമാണ് ആശങ്ക ഉയരുന്നത്.

ആശ ശോഭനയും സജന സജീവനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളിതാരങ്ങള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പുജ വസ്ത്രാകര്‍, ഹേമലത, രാധാ യാദവ് തുടങ്ങിയവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നാൽ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവും. അവസാന അഞ്ച് കളിയും തോറ്റ കിവീസ് വനിതകള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്കെതിരെ ജയം വളരെ അത്യാവശ്യമാണ്.