അഹമ്മദാബാദ്: അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് പോരാട്ടം. 2023ലെ ഏകദിന ലോകകപ്പ് അരങ്ങേറിയതും മോദി സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു.

പാക്കിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍ നടക്കുന്നതിനാല്‍ ശ്രീലങ്കയും ആതിഥേയ രാജ്യമാണ്. പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. അതിനാല്‍ അവരുടെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുന്നത്. ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കൊളംബോ ഫൈനലിനു വേദിയാകും.

ഇത്തവണ 20 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 5 വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങള്‍. നിലവില്‍ 15 ടീമുകളാണ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്സ് ടീമുകളാണ് സീറ്റുറപ്പാക്കിയവര്‍.

അഫ്രിക്കന്‍ യോഗ്യത ജയിച്ചെത്തുന്ന രണ്ട് ടീമുകള്‍, ഏഷ്യ, ഏഷ്യ- പസിഫിക്ക് യോഗ്യത ജയിച്ചെത്തുന്ന 3 ടീമുകളുമാണ് ഇനി സ്ഥാനത്തെത്താനുള്ളത്.