മുംബൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ ടീമില്‍ പുതുമുഖ താരം യഷ് ദയാല്‍ ഇടം നേടി.കാറപകടത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് റിഷഭ് പന്ത് തിരിച്ചുവരുന്ന പരമ്പര കൂടിയാണിത്. ധ്രുവ് ജുറലിനേയും വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയിട്ടുണ്ട്.നാല് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. എട്ട് ബാറ്റര്‍മാരും ടീമിലുണ്ട്.വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമില്‍ ഉള്‍പ്പെട്ടു.

ദുലീപ് ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് യാഷ് ദയാലിനും ആകാശ് ദീപിനും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.രണ്ടാം ടെസ്റ്റിനും ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളെ പിന്നീടു പ്രഖ്യാപിക്കും.2022 ഡിസംബറില്‍ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് ഋഷഭ് പന്ത് ടെസ്റ്റ് ജഴ്സിയില്‍ ഒടുവില്‍ കളിക്കാന്‍ ഇറങ്ങിയത്.ഋഷഭ് പന്തിനു പുറമേ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു.26 വയസ്സുകാരനായ യാഷ് ദയാല്‍ ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിയാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു,ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പൂജാര എന്നിവരും പുറത്താണ്.

രോഹിത് ശര്‍മ - യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്നിംഗ് ഓപ്പണ്‍ ചെയ്യും. പൂജാരയുടെ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ കളിക്കും.വിരാട് കോലി നാലാം സ്ഥാനത്ത് തുടരും. പിന്നാലെ കെ എല്‍ രാഹുല്‍. ആറാമനായി സര്‍ഫറാസ് ഖാന്‍. പ്രധാന വിക്കറ്റ് കീപ്പറായി പന്ത് സ്ഥാനമുറപ്പിക്കും.സെപ്റ്റംബര്‍ 19ന് ചെന്നൈയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് ഗില്‍, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്, ജസ്പ്രിത് ബുമ്ര, യഷ് ദയാല്‍.