പല്ലെക്കലെ: ടി20 ലോകകപ്പിൽ റൺവേട്ടയിൽ മുന്നേറുമ്പോഴും വ്യക്തിഗത റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് പാകിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോലിയുടെ (319 റൺസ്, 2014) റെക്കോർഡ് ഫർഹാൻ തകർക്കുമോ എന്ന ചോദ്യത്തിനാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. "വ്യക്തിപരമായി പറഞ്ഞാൽ ഞാൻ റെക്കോർഡുകൾക്ക് പിന്നാലെ പോകാറില്ല. എത്ര റൺസ് നേടി എന്നൊക്കെ മറ്റുള്ളവർ പറഞ്ഞു തരുമ്പോഴാണ് ഞാൻ അറിയുന്നത്. റെക്കോർഡുകൾ തകർക്കാനുള്ള സമ്മർദ്ദം തലയിലേറ്റിയാൽ അത് ബാറ്റിംഗിനെ ബാധിക്കും. പാകിസ്ഥാനെ ഒന്നാമതെത്തിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം," ഫർഹാൻ പറഞ്ഞു.

നിലവിൽ 2026 ലോകകപ്പിലെ ടോപ് സ്കോററാണ് ഫർഹാൻ. 5 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും അടക്കം 220 റൺസാണ് താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ പാകിസ്ഥാന് കുറഞ്ഞത് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ കോലിയുടെ റെക്കോർഡ് മറികടക്കാൻ ഫർഹാന് സുവർണ്ണാവസരമുണ്ട്. എന്നാൽ റെക്കോർഡുകൾ തകരാനുള്ളതാണെന്നും രാജ്യത്തിന്റെ പേര് ഉയർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.