ദുബായ്: ടി20 ലോകകപ്പില്‍ പങ്കെടുത്ത വിന്‍ഡീസ് ടീം സുരക്ഷിതമായി നാട്ടിലെത്തിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആകാതെ വിന്‍ഡീസ് അടക്കമുള്ള ടീമുകള്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയിരുന്നു. ഇവര്‍ക്കായി ഐസിസി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ തയ്യറാക്കിയെങ്കിലും വ്യോമപാതകള്‍ തുറക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകാതെ വന്നതോടെ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.

ഒടുവില്‍ വ്യോമഗതാഗതം സാധാരണഗതിയില്‍ എത്തിയതോടെയാണ് വിന്‍ഡീസ് താരങ്ങളെ നാട്ടിലെത്തിച്ചത്. ''ഇന്ത്യയില്‍ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുത്ത വെസ്റ്റ് ഇന്‍ഡീസ് ടീമിലെ എല്ലാ താരങ്ങളും ടീം മാനേജ്‌മെന്റ് യൂണിറ്റ് അംഗങ്ങളും ശനിയാഴ്ചയോടെ സുരക്ഷിതമായി നാട്ടിലെത്തിയതായി അറിയിക്കുന്നു,'' എന്ന് പ്രസ്താവനയിലൂടെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു.

നേരത്തെ, വിന്‍ഡീസ്, സൗത്ത് ആഫ്രിക്കന്‍ ടീമുകള്‍ ഇന്ത്യയില്‍ തുടരവേ ഇംഗ്ലണ്ട് ടീമിനെ ഐസിസി പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ഐസിസിയുടെ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

'വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാള്‍ മുമ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും കൊല്‍ക്കത്തയില്‍ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,'' എന്നാണ് മില്ലര്‍ ഒരു സ്‌പോര്‍ട്‌സ് ചാനലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.