വഡോദര: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ആവേശം ഇന്ന് മുതല്‍. ഇന്ന് ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ജയന്റ്സുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പാണ് അരങ്ങേറുന്നത്. മാര്‍ച്ച് 15നാണ് ഫൈനല്‍ പോരാട്ടം. 5 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് ടീമുകളാണ് അണിനിരക്കുന്നത്.

ഇതാദ്യമായി നാല് വേദികളിലായാണ് ഇത്തവണ പോരാട്ടം. വഡോദര, ലഖ്നൗ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് പോരാട്ടം. വഡോദരയില്‍ ആറ് മത്സരങ്ങളും ബംഗളൂരുവില്‍ എട്ട് മത്സരങ്ങളും ലഖ്നൗവില്‍ നാല് മത്സരങ്ങളും അരങ്ങേറും. നാല് മത്സരങ്ങള്‍ മുംബൈയിലും നടക്കും. വൈകീട്ട് 7.30 മുതലാണ് പോരാട്ടങ്ങള്‍. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍ വഴിയും ഹോട്ട് സ്റ്റാറിലൂടേയും മത്സരം തത്സമയം കാണാം.

ഇത്തവണ മൂന്ന് ടീമുകള്‍ക്ക് ഇന്ത്യന്‍ താരങ്ങളും രണ്ട് ടീമുകള്‍ക്ക് വിദേശ താരങ്ങളുമാണ് ക്യാപ്റ്റന്‍മാര്‍. നിലവിലെ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്സ് ടീമുകളെയാണ് ഇന്ത്യന്‍ താരങ്ങള്‍ നയിക്കുന്നത്. ആര്‍സിബിയെ സ്മൃതി മന്ധാനയും മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് സിങുമാണ് നയിക്കുന്നത്. യുപി വാരിയേഴ്സിനെ ദീപ്തി ശര്‍മയാണ് നയിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ആഷ്ലി ഗാര്‍ഡ്നറാണ് ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റന്‍.

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങളില്‍ ചിലരും ഇത്തവണ ഡബ്ല്യുപിഎല്ലില്‍ എത്തുന്നുണ്ട്. ക്യാപ്റ്റന്‍ നികി പ്രസാദ് ഡല്‍ഹിക്കായി കളത്തിലെത്തും. പരുണിക സിസോദിയ മുംബൈ ഇന്ത്യന്‍സില്‍. ഷബ്നം ഷക്കീല്‍ ഗുജറാത്ത് ജയന്റ്സിലാണ്. മലയാളി താരം വിജെ ജോഷിത ബംഗളൂരുവിലും ജി കമാലിനി മുംബൈ ഇന്ത്യന്‍സിലുമാണ് കളിക്കാനിറങ്ങുന്നത്.