ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായ യുവ്രാജ് സിങ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പ്രശസ്തയായ നടിയുടെ ഷൂസൂമിട്ട് ടീം ബസില്‍ യാത്ര ചെയ്യേണ്ടിവന്ന അനുഭവമാണ് വിവരിച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് അന്ന് ഡേറ്റ് ചെയ്തിരുന്ന നടിയുടെ ഷൂസ് ധരിച്ച് യാത്ര ചെയ്യേണ്ടി വന്നതെന്നും, സഹതാരങ്ങളില്‍നിന്ന് ഇത് ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് കണ്ടുപിടിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.

അതേസമയം, നടിയുടെ പേര് വെളിപ്പെടുത്താന്‍ യുവരാജ് തയാറായില്ല. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍, മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്ത യുട്യൂബ് ഷോയിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. ക്ലബ്ബ് പ്രയ്റി ഫയര്‍ എന്ന യൂട്യൂബ് ചാനലില്‍ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു ഷോയിലായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍.

സിഡ്‌നിയിലെ കുപ്രസിദ്ധമായ 'മങ്കിഗേറ്റ്' വിവാദമടക്കം ഉണ്ടായ ഇന്ത്യയുടെ പര്യടനമായിരുന്നു 2007-2008-ലേത്. ഇന്നും സിനിമാ രംഗത്ത് സജീവമായ ജനപ്രിയയായ ഈ നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം കാന്‍ബെറയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവര്‍ ബസില്‍ തന്നെ അനുഗമിച്ചിരുന്നുവെന്നും യുവി വെളിപ്പെടുത്തി.

2007- 08 കാലഘട്ടത്തിലെ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫിക്കിടെ നടന്ന രസകരമായ സംഭവമാണ് യുവരാജ് വിവരിച്ചത്. ''അന്നത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നടന്ന രസകരമായ ചില സംഭവങ്ങളുണ്ട്. അന്ന് ഞാന്‍ ഒരു നടിയുമായി അടുപ്പത്തിലായിരുന്നു. അവരുടെ പേര് തല്‍ക്കാലം പറയുന്നില്ല. നിലവില്‍ അവര്‍ നല്ല നിലയിലാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കായി ഞങ്ങള്‍ എത്തുന്ന സമയത്ത് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവര്‍ അഡ്ലെയ്ഡിലുണ്ട്.

''ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാല്‍, അവിടെ വച്ച് തല്‍ക്കാലം നമുക്കു കാണേണ്ടെന്ന് ഞാന്‍ അവരോടു പറഞ്ഞു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. കാന്‍ബറയിലേക്കുള്ള യാത്രയില്‍ അവള്‍ ബസില്‍ എന്നെ പിന്തുടര്‍ന്നു. ആദ്യത്തെ രണ്ടു ടെസ്റ്റിലും എനിക്ക് കാര്യമായി റണ്‍സ് സ്‌കോര്‍ ചെയ്യാനായില്ല. ഇതോടെ നീ എന്താണ് ഇവിടെ എന്ന ലൈനിലായി അവളോടു ഞാന്‍. എനിക്ക് നിന്റെയൊപ്പം ഉണ്ടാകണം എന്നായിരുന്നു അവളുടെ മറുപടി.

''അന്ന് വൈകിട്ട് ഞങ്ങള്‍ കുറേനേരം സംസാരിച്ചു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ കാന്‍ബറയില്‍നിന്ന് അഡ്ലെയ്ഡിലേക്കാണെന്നു തോന്നുന്നു, പോകാന്‍ തുടങ്ങുമ്പോഴാണ് ഒരു ചെറിയ പ്രശ്‌നം. എന്റെ ഷൂസ് കാണാനില്ല. തലേന്ന് രാത്രി എന്റെ സ്യൂട്ട്‌കേസ് പായ്ക്ക് ചെയ്തത് അവളായിരുന്നു. ഷൂസ് എവിടെയെന്ന് ചോദിച്ചപ്പോള്‍, അത് പായ്ക്ക് ചെയ്‌തെന്നായിരുന്നു മറുപടി. സ്യൂട്ട്‌കേസ് ആണെങ്കില്‍ തലേന്നു രാത്രി തന്നെ കൊണ്ടുപോവുകയും ചെയ്തു.

''ടീം ബസില്‍ കയറാന്‍ ആകെയുള്ളത് 10 മിനിറ്റ് മാത്രമാണ്. ഷൂസില്ലാതെ എങ്ങനെ പോകുമെന്ന് ഞാന്‍ ചോദിച്ചു. നീ എന്റെ ഷൂസ് ധരിച്ചോളൂ എന്നായിരുന്നു അവളുടെ മറുപടി. പിങ്ക് നിറമുള്ള ഷൂസായിരുന്നു അവളുടേത്. ബസില്‍ കയറി വിമാനത്താവളത്തിലേക്ക് നഗ്നപാദനായി പോകാന്‍ മടിയായതുകൊണ്ട് ഞാന്‍ അവളുടെ ഷൂസ് ധരിച്ചു.

''ആ പിങ്ക് ഷൂസ് ആരും കാണാതിരിക്കാന്‍ ബാഗ് മുന്നില്‍ പിടിച്ച് മറയ്ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ ബസില്‍ കയറുന്ന സമയത്ത് എന്റെ പിങ്ക് ഷൂസ് എല്ലാവരും കണ്ടു. അവര്‍ ഒന്നിച്ച് കയ്യടിക്കാന്‍ തുടങ്ങി. അന്ന് ആ പിങ്ക് ഷൂസ് ധരിച്ചാണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. പിന്നീട് സ്യൂട്ട്‌കേസ് കിട്ടിയ ശേഷമാണ് അത് മാറ്റാനായത്. തുടര്‍ന്നുള്ള ടെസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കുകയും ചെയ്തു' യുവരാജ് വിവരിച്ചു.