സൂറിച്ച്: ഖത്തർ ലോകകപ്പിലേക്കുള്ള ടിക്കറ്റ് തേടി യൂറോപ്യൻ വമ്പന്മാർ ഇന്ന് പ്ലേ ഓഫ് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. മുൻ ചാമ്പ്യന്മാരായ ഇറ്റലിയുൾപ്പെടെ എട്ടു ടീമുകളാണ് അവസാനവട്ട ഭാഗ്യപരീക്ഷണത്തിന് കാത്തിരിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്താൻ ഇറ്റലിക്ക് ഇന്ന് ബോസ്‌നിയ ഹെർസിഗോവിനയെ മറികടന്നേ തീരൂ.

സെമി ഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇറ്റലി ഫൈനലിന് യോഗ്യത നേടിയത്. പ്ലേ ഓഫ് ഫൈനലിൽ ബോസ്‌നിയയാണ് എതിരാളികൾ. വെയ്‌ൽസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബോസ്‌നിയ ഇറ്റലിക്ക് വെല്ലുവിളിയുമായെത്തുന്നത്. നാലു തവണ കിരീടം ചൂടിയ ഇറ്റലിക്ക് ഇന്നത്തെ ജയം അഭിമാനപ്രശ്നമാണ്.

മറ്റു ഫൈനലുകളിലും തീപാറും പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഉക്രെയ്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയെത്തുന്ന സ്വീഡൻ ഇന്ന് പോളണ്ടിനെ നേരിടും. അൽബേനിയയെ 2–1ന് തോൽപ്പിച്ചാണ് പോളണ്ടിന്റെ വരവ്. സ്ലോവാക്യയെ 4–3ന് മറികടന്ന കൊസോവോയുടെ എതിരാളികൾ റുമാനിയയെ തോൽപ്പിച്ചെത്തുന്ന തുർക്കിയാണ്. നോർത്ത് മാസിഡോണിയയെ നാലു ഗോളിന് തകർത്ത ഡെന്മാർക്ക്, അയർലൻഡിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയ ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും.