റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലിനിടെ സഹതാരങ്ങളോട് അശ്ലീല ആംഗ്യം കാണിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദത്തില്‍. ബദ്ധവൈരികളായ അല്‍ ഹിലാലിനു മുന്നില്‍ ഒരിക്കല്‍ കൂടി തോല്‍വി സഹിക്കാനാവാത്തതിന്റെ രോഷത്തിലാണ് താരത്തിന്റെ ആംഗ്യപ്രകടനം. ആദ്യ പകുതിയില്‍ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ നസര്‍, രണ്ടാം പകുതിയില്‍ 17 മിനിറ്റിനിടെ നാലു ഗോളുകള്‍ വഴങ്ങിയാണ് മത്സരം കൈവിട്ടത്.

71ാം മിനിറ്റില്‍ മാല്‍കോം അല്‍ ഹിലാലിനായി നാലാം ഗോള്‍ നേടിയതിനു പിന്നാലെയാണ് റൊണാള്‍ഡോക്ക് നിയന്ത്രണം നഷ്ടമായത്. സഹതാരങ്ങള്‍ക്കുനേരെ കൈ ചൂണ്ടിയും ഉറങ്ങുന്നതുപോലെ ആംഗ്യം കാണിച്ചും താരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. തിനിടെ അശ്ലീല ആംഗ്യവും താരം കാണിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

താരത്തിന്റെ നടപടി വിവാദമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മത്സരശേഷം ഹിലാല്‍ താരങ്ങള്‍ വിജയം ആഘോഷിക്കുന്നതിനിടെ, നിരാശയോടെ തലതാഴ്ത്തി ക്രിസ്റ്റ്യാനോ വേഗത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. റണ്ണേഴ്‌സ് അപ്പിനുള്ള മെഡല്‍ വാങ്ങാന്‍ പോലും താരം തയാറായില്ല.

സൂപ്പര്‍താരം ലയണല്‍ മെസ്സി ഖത്തര്‍ ലോകകപ്പ് കിരീടം കൈയിലെടുത്ത് നടത്തിയ ആഘോഷത്തിനു സമാനമായാണ് ഹിലാല്‍ നായകനും കിരീട നേട്ടം ആഘോഷമാക്കിയത്. വന്‍പണം മുടക്കി ക്രിസ്റ്റ്യാനോയെ ക്ലബില്‍ എത്തിച്ച ശേഷം സൗദി അറേബ്യയിലെ ഒരു ടൂര്‍ണമെന്റില്‍ പോലും കിരീടം നേടാന്‍ അല്‍ നസറിനായിട്ടില്ല.