ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ടീം അംഗം ലമിന്‍ യമാലിന്റെ പിതാവ് മുനിര്‍ നസ്രോയിക്ക് അജ്ഞാതന്റെ കുത്തേറ്റു.
ബുധനാഴ്ച വൈകീട്ട് സ്പെയിനിലെ വടക്കുകിഴക്കന്‍ പട്ടണമായ മറ്റാറോയിലെ ഒരു കാര്‍ പാര്‍ക്കില്‍വെച്ചായിരുന്ന സംഭവം.പിതാവിന് കത്തികൊണ്ട് ഒന്നിലധികം തവണ കുത്തേറ്റതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമം ലാ വാങ്ഗ്വാര്‍ഡിയ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ മുനിറും പ്രദേശത്തെ ഏതാനും ചിലരുമായി തകര്‍ക്കമുണ്ടാകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനു ശേഷം മടങ്ങിപ്പോയ ഇവര്‍ തിരികെയെത്തി മുനിറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പരിക്കേറ്റ മുനിര്‍ നസ്രോയിയെ ഉടന്‍ തന്നെ അടുത്തുള്ള കാന്‍ റുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.യമാലിന്റെ കുടുംബം മറ്റാറോയിലെ റോക്കഫോണ്‍ഡയിലാണ് താമസിക്കുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഏതാനും ചിലരെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.