കൊച്ചി: പ്രഥമ സൂപ്പര്‍ ലീഗില്‍ കേരള ഫുട്ബോളിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കൊച്ചി എഫ്സി ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്സിയെ നേരിടും. ഹിന്ദി സിനിമാ താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ആദ്യ സീസണിന് തുടക്കമാവുക. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

കേരളത്തിന് ഇനി കാല്‍പ്പന്ത് കളിയുടെ കാലമാണ്. കേരള ഫുട്ബോളില്‍ ഇതുവരെ കാണാത്ത കളിക്കാരും കരുത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ആറ് ടീമുകളും ഈ ടീമുകളെ പരിശീലിപ്പിക്കാന്‍ വിദേശികളായ പരിശീലകരും. ഓരോ ടീമിലും ബ്രസീലില്‍ നിന്നും സ്പെയിനില്‍ നിന്നുമെത്തുന്ന കളിക്കാരും ഒപ്പം ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്‍മാരും. തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂര്‍ മാജിക് എഫ്സി എന്നിങ്ങിനെയാണ് മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ ഒന്‍പതിന് മലപ്പുറത്ത് തൃശൂരും കണ്ണൂരും ഏറ്റുമുട്ടുമ്പോള്‍ പത്തിന് കോഴിക്കോട്ട് തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മന്തരവേദികള്‍. തൃശൂര്‍ ടീമിന് മലപ്പുറം കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും. ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.

ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി.ക്ക് കളിച്ച ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ, കേരള ബ്ലാസ്റ്റേഴ്‌സിന് കളിച്ചിട്ടുള്ള ഹെയ്തി താരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവര്‍ മത്സരത്തിനുണ്ട്. ബ്രസീര്‍, സ്പെയിന്‍ എന്നിവിടങ്ങളിലെ വിദേശ താരങ്ങളാണ് ലീഗില്‍ കൂടുതല്‍. മലയാളികളില്‍ സി.കെ വിനീത്, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു എന്നിവരും ഇന്ത്യന്‍ താരങ്ങളില്‍ സുഭാശിഷ് റോയ്, ആദില്‍ ഖാന്‍ എന്നിവരും മത്സരിക്കും. ലീഗിന്റെ ആദ്യ സീസണില്‍ ഓരോ ടീമിനും എട്ടുമുതല്‍ പത്ത് കോടി രൂപ വരെയാണ് ചിലവ്. എല്ലാ ടീമിന്റെയും പരീശീലകരും വിദേശികളാണ്. ജൂനിയര്‍ താരങ്ങള്‍ക്കും മോശമല്ലാത്ത പ്രതിഫലവും ഉറപ്പാക്കിയിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് കൊച്ചി എഫ്സിയുടെയും, ആസ്ഫ് അലി കണ്ണൂര്‍ ടീമിന്റെയും ഉടമകളില്‍ ഉള്‍പ്പെടുമ്പോള്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് തൃശൂര്‍ ടീമിന്റെ ഉടമകളില്‍ ഒരാള്‍. 80 കോടി രൂപയാണ് ലീഗിനായി നിക്ഷേപിച്ചിരിക്കുന്നത്.