കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടവേളയ്ക്ക് ശേഷമുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദനിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയവുമായി മടങ്ങിയത്. ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ടു പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ക്വാമി പെപ്രയും ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. മുഹമ്മദന്‍സിന്റെ ഏക ഗോള്‍ പെനാല്‍റ്റിയിലൂടെ എം. കസിമോവ് സ്വന്തമാക്കി.

ക്വാമെ പെപ്ര, ജെസൂസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. മിറാലോല്‍ കസിമോവിന്റെ വകയായിരുന്നു മുഹമ്മദനിന്റെ ഏക ഗോള്‍. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. മുഹമ്മദന്‍ 11-ാം സ്ഥാനത്താണ്

പരിക്കുമാറി അഡ്രിയാന്‍ ലൂണ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ തുടക്കത്തില്‍ മുഹമ്മദന്‍സിനായിരുന്നു മുന്‍തൂക്കം. 11-ാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം വാന്‍ലാല്‍സുദികയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സതേടിയതിന് ശേഷമാണ് ലൂണ തുടര്‍ന്ന് കളിച്ചത്.

27-ാം മിനിറ്റില്‍ കാര്‍ലോസ് ഫ്രാന്‍സയെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ബോക്സില്‍ വീഴ്ത്തിയതിന് മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കസിമോവ് പന്ത് വലയിലെത്തിച്ച് മുഹമ്മദന്‍സിനെ മുന്നിലെത്തിച്ചു.

67-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറുപടിയെത്തി. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നോഹ സദോയി മറിച്ചുനല്‍കിയത് ഒടിയെത്തിയ പെപ്ര വലയിലാക്കുകയായിരുന്നു.

തുടര്‍ന്ന് 75-ാം മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളും സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നവോച്ച സിങ് ഉയര്‍ത്തി നല്‍കിയ പന്ത് കിടിലനൊരു ഹെഡറിലൂടെ ജിമെനെസ് വലയിലാക്കുകയായിരുന്നു.

മത്സരത്തിനിടെ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ കാണികള്‍ കളിക്കാര്‍ക്കു നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സിന്റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 10 മിനിറ്റിലേറെ സമയം മത്സരം തടസപ്പെട്ടു.