കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ ഐ എസ് എല്‍ സീസണിലെ ആദ്യ മത്സരത്തെ വരവേല്‍ക്കാനെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു മോഹന്‍ ബഗാന് എതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി മൈതാനത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍വിയേറ്റത്. 36-ാം മിനിറ്റില്‍ ജാമി മക്ലാരനും ഇന്‍ജറി ടൈമില്‍ ടോം ആല്‍ഡ്രഡുമാണ് (90+7ാം മിനിറ്റ്) ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

കളി ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയെങ്കിലും ക്രമേണ മോഹന്‍ ബഗാന്‍ തിരിച്ചുവന്നു. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് കളി അല്‍പസമയം തടസ്സപ്പെട്ടിരുന്നു. 36-ാം മിനിറ്റില്‍ പെട്രാറ്റോസ് നല്‍കിയ പാസില്‍നിന്നും ജാമി മക്ലാരന്‍ ബഗാനായി ആദ്യ ഗോള്‍ നേടി. ഇതോടെ ആദ്യ പകുതിയില്‍ ബഗാന്‍ 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്‌സ് ലൂയിസ് ട്രൂജില്ലോയെയും നവോച്ച സിങ്ങിനെയും പകരക്കാരായി ഇറക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. മത്സരത്തിലുടനീളം പന്തടക്കത്തില്‍ മോഹന്‍ ബഗാന്‍ മുന്നിട്ടുനിന്നു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ (97ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ ടോം ആല്‍ഡ്രഡ് ഹെഡറിലൂടെ രണ്ടാം ഗോള്‍ നേടി ബഗാന്റെ വിജയം ഉറപ്പിച്ചു. താപ്പ എടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്.

മത്സരത്തില്‍ കൃത്യമായ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല എന്നത് തോല്‍വിക്ക് കാരണമായി. ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. ഇതുവരെ നടന്ന 11 മത്സരങ്ങളില്‍ 9 എണ്ണത്തിലും മോഹന്‍ ബഗാനാണ് വിജയിച്ചത്. ജയത്തോടെ പുതിയ സീസണില്‍ മോഹന്‍ ബഗാന്‍ മൂന്ന് പോയിന്റുകളുമായി തങ്ങളുടെ പ്രയാണം ആരംഭിച്ചു. മഞ്ഞപ്പടക്ക് വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് ആവശ്യമാണ്.