സെനിക്ക (ബോസ്‌നിയ): ലോകഫുട്‌ബോളിലെ പ്രതാപകാലത്ത് കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യന്‍ പ്ലേ ഓഫ് ഫൈനലില്‍ ബോസ്‌നിയ-ഹെര്‍സഗോവിനയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെടെയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഇത്തവണ ചിതറിയത്. ഇത് കേവലം ഒരു തോല്‍വിയല്ല, മറിച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഒരു മഹാദുരന്തമാണ്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് വേദിയില്‍ ഇറ്റലി ഉണ്ടാകില്ല എന്ന യാഥാര്‍ഥ്യം അസൂറി ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറമാണ്. യൂറോപ്യന്‍ യോഗ്യതാ റൗണ്ട് പ്ലേ ഓഫ് ഫൈനലില്‍ ബോസ്‌നിയ-ഹെര്‍സഗോവിനയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വഴങ്ങിയ പരാജയം ഇറ്റലിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളില്‍ ഒന്നായി മാറി.

സെനിക്കയിലെ മൈതാനത്ത് ബോസ്‌നിയയെ നേരിടാനിറങ്ങിയ ഇറ്റലി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. കളിയുടെ 15-ാം മിനിറ്റില്‍ തന്നെ മൊയ്സെ കീനിലൂടെ ലീഡ് നേടിയപ്പോള്‍ ഇറ്റലി അനായാസം ലോകകപ്പിന് ടിക്കറ്റെടുക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ 41-ാം മിനിറ്റില്‍ പ്രതിരോധ താരം അലസ്രാന്‍ഡ്രോ ബാസ്റ്റോണി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇറ്റലിയുടെ താളം തെറ്റി. പത്തുപേരുമായി പൊരുതിനില്‍ക്കേണ്ടി വന്ന ഇറ്റലിക്ക് രണ്ടാം പകുതിയില്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നത്. പ്രതിരോധം കോട്ടകെട്ടി കാത്തെങ്കിലും 79-ാം മിനിറ്റില്‍ ബോസ്‌നിയയുടെ ഹാരിസ് തബാക്കോവിച്ച് സമനില ഗോള്‍ നേടിയതോടെ അസൂറികളുടെ നെഞ്ചിടിപ്പേറി.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നില തുടര്‍ന്നതോടെ വിധി നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. അവിടെ പക്ഷേ ഇറ്റാലിയന്‍ താരങ്ങളുടെ കാലുകള്‍ക്ക് വിറയല്‍ ബാധിച്ചു. ബോസ്‌നിയന്‍ താരങ്ങള്‍ എടുത്ത നാല് കിക്കുകളും ലക്ഷ്യം കണ്ടപ്പോള്‍, ഇറ്റലിക്ക് വേണ്ടി സാന്‍ഡ്രോ ടൊണാലിക്ക് മാത്രമാണ് വലകുലുക്കാനായത്. പിയോ എസ്‌പോസിറ്റോയും ബ്രയന്‍ ക്രിസ്റ്റാന്റെയും അവസരങ്ങള്‍ പാഴാക്കിയതോടെ 4-1 എന്ന സ്‌കോറിന് ബോസ്‌നിയ ചരിത്രവിജയവും ലോകകപ്പ് യോഗ്യതയും സ്വന്തമാക്കി.

നാലുതവണ ലോകകിരീടം ചൂടിയ ഒരു രാജ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ ഇറ്റലി നേരിടുന്നത്. 1934, 1938, 1982, 2006 വര്‍ഷങ്ങളില്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയവര്‍ക്ക് 2014-ന് ശേഷം ലോകകപ്പിന്റെ പുല്‍മൈതാനങ്ങളില്‍ പന്തുതട്ടാന്‍ സാധിച്ചിട്ടില്ല. 2018-ല്‍ റഷ്യയിലേക്കും 2022-ല്‍ ഖത്തറിലേക്കും യോഗ്യത നേടാനാവാത്തതിന്റെ നാണക്കേട് മാറ്റാന്‍ ഇത്തവണ ഉറച്ചുതന്നെയാണ് അവര്‍ ഇറങ്ങിയത്. എന്നാല്‍ പ്ലേ ഓഫ് ഫൈനലില്‍ വീണ്ടും അടിതെറ്റിയത് ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ അടിത്തറ ഇളക്കുന്ന ഒന്നായി മാറി. 2020-ല്‍ യൂറോ കപ്പ് കിരീടം ചൂടി പ്രതാപം തിരിച്ചുപിടിക്കുമെന്ന് തോന്നിച്ചെങ്കിലും ലോകകപ്പ് എന്ന സ്വപ്നം അവര്‍ക്ക് മുന്നില്‍ വീണ്ടും വഴിമാറി നില്‍ക്കുകയാണ്.

മറുഭാഗത്ത് ബോസ്‌നിയയെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നതുല്യമായ നേട്ടമാണ്. തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പിനാണ് അവര്‍ തയ്യാറെടുക്കുന്നത്. 40-ാം വയസ്സിലും ടീമിനെ നയിക്കുന്ന എദിന്‍ ഷെക്കോയുടെ പോരാട്ടവീര്യമാണ് ബോസ്‌നിയയെ ഈ വിജയത്തിലേക്ക് നയിച്ചത്. കാനഡ, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇനി ബോസ്‌നിയയുടെ പോരാട്ടം. ഇറ്റലി പുറത്തായതിനൊപ്പം തന്നെ ഡെന്മാര്‍ക്കിനെ വീഴ്ത്തി ചെക്കിയയും, കൊസോവയെ മറികടന്ന് തുര്‍ക്കിയയും, പോളണ്ടിനെ തോല്‍പ്പിച്ച് സ്വീഡനും ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. വിദേശ മണ്ണില്‍ ജമൈക്കയെ തോല്‍പ്പിച്ച് കോംഗോയും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. മുന്‍ ചാമ്പ്യന്മാരുടെ അഭാവം വരാനിരിക്കുന്ന ലോകകപ്പിന്റെ തിളക്കം കുറയ്ക്കുമെങ്കിലും, ബോസ്‌നിയയെപ്പോലുള്ള പുതിയ ശക്തികളുടെ ഉദയം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുത്തന്‍ ആവേശം നല്‍കുന്നു. ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഈ പതനത്തില്‍ നിന്ന് കരകയറാന്‍ ഇനിയൊരു നാലുവര്‍ഷത്തെ കാത്തിരിപ്പ് കൂടി അനിവാര്യമാണ്.