പാരീസ്: പാരീസ് ഒളിമ്പിക്സിലെ പുരുഷ സിംഗിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഞായറാഴ്ച നടന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് (7-6 (7-3), 7-6 (7-2)) ജോക്കോവിച്ച് തന്റെ കന്നി ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോഡും ജോക്കോവിച്ച് സ്വന്തമാക്കി. ഇരു സെറ്റുകളിലും ടൈബ്രേക്കറിലാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്.

ഇതോടെ സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും (കരിയര്‍ ഗോള്‍ഡന്‍സ്ലാം) നേടുന്ന താരമെന്ന നേട്ടവും ജോക്കോ സ്വന്തമാക്കി. കഴിഞ്ഞ രണ്ടു തവണത്തെയും വിമ്പിള്‍ഡന്‍ ഫൈനലില്‍ അല്‍ക്കരാസിനു മുന്നില്‍ വീണ ജോക്കോവിച്ചിന്റെ മധുരപ്രതികാരം കൂടിയായി ഈ വിജയം.

മുപ്പത്തേഴുകാരനായ ജോക്കോവിച്ചിന്റെ കന്നി ഒളിംപിക്‌സ് സ്വര്‍ണമാണിത്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ജോക്കോവിച്ച് പുരുഷ സിംഗിള്‍സ് വെങ്കലം നേടിയിരുന്നു. ഇതോടെ, കഴിഞ്ഞ രണ്ടു തവണയും വിമ്പിള്‍ഡന്‍ ഫൈനലുകളില്‍ സ്പാനിഷ് താരത്തോടേറ്റ തോല്‍വിക്കും ജോക്കോവിച്ച് പ്രതികാരം ചെയ്തു.

മാത്രമല്ല, ടെന്നിസ് സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി. നാല് ഗ്രാന്‍സ്ലാം കിരീടങ്ങളും ഒളിംപിക്‌സ് സ്വര്‍ണവും ഉള്‍പ്പെടുന്നതാണ് കരിയര്‍ ഗോള്‍ഡന്‍ സ്ലാം. സ്റ്റെഫി ഗ്രാഫ്, ആന്ദ്രെ അഗാസി, റാഫേല്‍ നദാല്‍, സെറീന വില്യംസ് എന്നിവരാണ് മുന്‍പ് ഈ ചരിത്ര നേട്ടം കൈവരിച്ചവര്‍.