പാരിസ്: ഒളിംപിക് വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21, 14-21. ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ച് സെന്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു. ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി. പിന്നീടത് 12-12ലേക്ക് എത്തിക്കാന്‍ സിന്ധുവിന് സാധിച്ചു. തുടര്‍ന്ന് 14-14. എന്നാല്‍ നാല് പോയിന്റുകള്‍ നേടി ഹി സ്‌കോര്‍ 15-18ലേക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ട് പോയിന്റ നേടി സിന്ധു സ്‌കോര്‍ 17-18 ആക്കി. തുടര്‍ന്ന് 19-19. എന്നാല്‍ രണ്ട് പോയിന്റ് നേടി ഹി ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഹി തുടക്കത്തില്‍ തന്നെ 3-8ന് മുന്നിലെത്തി. തുടര്‍ന്ന് സിന്ധു 5-10ലേക്കെത്തിച്ചു. വൈകാതെ ചൈനീസ് താരത്തിന് 6-13ന്റെ ലീഡ്. പിന്നീട് 8-15ലേക്കും അവിടെ നിന്ന് 11-19ലേക്കും. ഇതിനിടെ സിന്ധു രണ്ട് പോയിന്റ് നേടിയെങ്കിലും തിരിച്ചടിച്ച ഹി മത്സരവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പി

ടോക്കിയോ ഒളിംപിക്‌സില്‍ ഹേ ബിറ് ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങില്‍ ഏഴാമതുള്ള മലേഷ്യയുടെ ആരോണ്‍ ചിയ സോ വൂയി യിക് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 13- 21, 21- 14, 21-16.

അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയുടെ വിജയം. സ്‌കോര്‍: 21-12, 21-6. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെ ഇന്ത്യയ്ക്ക് പാരിസിലെ മൂന്നാം വെങ്കലം സമ്മാനിച്ചിരുന്നു. ഈ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങില്‍ നിന്നാണ്.

ഒറ്റ ഒളിംപിക്‌സില്‍ ഇന്ത്യ ഷൂട്ടിങ്ങില്‍ മൂന്നു മെഡലുകള്‍ നേടുന്നതും ഇതാദ്യം. അതേസമയം, വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സിഫ്റ്റ് സമ്‌റയും അന്‍ജും മൗദ്ഗില്ലും ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ അന്‍ജും 584 പോയിന്റോടെ 18ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31ാം സ്ഥാനത്തുമായി. പുരുഷ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്.

തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇനി വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ബോക്‌സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു. ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 05 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.

പുരുഷന്‍മാരുടെ അമ്പെയ്ത്ത് വ്യക്തിഗത എലിമിനേഷനില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവും തോറ്റു. വനിതകളുടെ 20 കിലോ മീറ്റര്‍ റേസ് വോക്കില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 45 താരങ്ങള്‍ മത്സരിച്ച ഇനത്തില്‍ 41ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ അക്ഷദീപ് സിങ്, വികാഷ് സിങ്, പരംജീത്ത് സിങ് ബിഷ്ത് എന്നിവരും നിരാശപ്പെടുത്തി. ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.