പാരീസ്: ഒളിംപിക്സ് പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ മലയാളി താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 12-21, 21-6 മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണോയിക്ക് ലക്ഷ്യയെ വെല്ലുവിളിക്കാനായില്ല. അണ്‍ഫോഴ്സ്ഡ് എററുകളും ഏറെ. ആദ്യ ഗെയിമില്‍ മാത്രമാണ് അല്‍പമെങ്കിലും പ്രണോയിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. രണ്ടാം ഗെയിമില്‍ ഒരു തരത്തിലും പ്രണോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ ചൗ ടീന്‍ ചെനാണ്, ലക്ഷ്യയുടെ എതിരാളി. ജയിച്ചാല്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയുടെ വിജയം. സ്‌കോര്‍: 21-12, 21-6.

നേരത്തെ, പുരുഷ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിഗ്സായ്രാജ് റാങ്കിറെഡ്ഡി സഖ്യം മലേഷ്യന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. ആദ്യ ഗെയിം 13-21ന് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയിരുന്നു. രണ്ടാം രണ്ടാം ഗെയിമില്‍ മലേഷ്യ 21-14ന് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ ടീം തുടക്കത്തില്‍ മുന്നേറിയെങ്കിലും പാതി പിന്നിട്ടപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. പിന്നീട് ഗെയിം മലേഷ്യ സ്വന്തമാക്കി. സ്‌കോര്‍ 13-21, 21-14, 21-16.

അതേസമയം ഒളിംപിക്സ് ഹോക്കിയില്‍ ശക്തരായ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യയുടെ തോല്‍വി. 18-ാം മിനിറ്റില്‍ അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ 33-ാം മിനിറ്റില്‍ തിബൂ സ്റ്റോക്ബ്രോക്സിലൂടെ ബെല്‍ജിയം ഒപ്പമെത്തി. 44-ാം മിനിറ്റില്‍ ജോണ്‍ ഡൊഹ്‌മെന്‍ ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടി. ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഗോളെന്നുറച്ച നിരവധ അവസരങ്ങള്‍ താരം രക്ഷപ്പെടുത്തിയിയിരുന്നു.

മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിംഗിന് മുതലാക്കാന്‍ സാധിച്ചില്ല. ഇന്ത്യ നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം നിഖാത് സരീന്‍ 50 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവാണ് സരീന്‍. ചൈനയുടെ വു യു ആയിട്ടുള്ള മത്സരത്തില്‍ 0:5നാനായിരുന്നു താരത്തിന്റെ തോല്‍വി. നേരത്തെ, ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കിയിരുന്നു.