പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറില്‍. വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി. സിന്ധുവിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചാണ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് സെന്നിന്റെ വിജയം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യ സെന്‍ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 21-18, 21-12.

ഏകപക്ഷീയ ഗെയിമുകള്‍ക്ക് വിജയിച്ചെങ്കിലും ലക്ഷ്യ സെന്നിന് ഇന്തോനേഷ്യന്‍ താരം ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഗെയിമിലും ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. മത്സരത്തിന്റെ തുടക്കത്തില്‍ ക്രിസ്റ്റിയായിരുന്നു മുന്നേറ്റം നടത്തിയത്.

ഒരു ഘട്ടത്തില്‍ താരം 0-4ന് ഇന്ത്യന്‍ താരത്തിനെ പിന്നിലാക്കി. എന്നാല്‍ തൊട്ടുപിന്നാലെ പൊരുതിക്കയറിയ ലക്ഷ്യ ഇന്തോനേഷ്യന്‍ താരത്തിന് ഒപ്പമെത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ സെന്‍ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഇന്തോനേഷ്യന്‍ താരത്തെ വ്യക്തമായി പിന്നിലാക്കാന്‍ ലക്ഷ്യ സെന്നിന് കഴിഞ്ഞു. വ്യക്തമായ ലീഡോടെ രണ്ടാം ഗെയിം നേടിയ ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ എസ്‌തോണിയന്‍ താരം ക്രിസ്റ്റിന്‍ കുബയെ 21-5, 21-10 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നത്.

പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുശാലെ ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനക്കാരനായാണ് സ്വപ്നിലിന്റെ മുന്നേറ്റം. സ്വപ്നിലിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ് സിങ് തോമര്‍ 11ാം സ്ഥാനക്കാരനായി ഫൈനല്‍ കാണാതെ പുറത്തായി. ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിലേക്കു മുന്നേറുക.

ബാഡ്മിന്റനു പുറമേ ഷൂട്ടിങ്, അശ്വാഭ്യാസം, ടേബിള്‍ ടെന്നിസ്, ബോക്‌സിങ്, ആര്‍ച്ചറി എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത് ബാഡ്മിന്റനില്‍ ഇനി എച്ച്.എസ്. പ്രണോയിക്കും ഇന്നു മത്സരമുണ്ട്. ഷൂട്ടിങ്ങില്‍ വനിതാ ട്രാപ് യോഗ്യതാ റൗണ്ട് മാത്രമാണ് ഇന്ന് മെഡല്‍ സാധ്യതയുള്ള ഇനം. ശ്രേയസി സിങ്, രാജേശ്വരി കുമാരി എന്നിവരാണ് കളത്തിലിറങ്ങുന്നത്. ബോക്‌സിങ്ങില്‍ ഇന്നലെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും, വിജയപ്രതീക്ഷയുള്ള ലവ്ലിന ബോര്‍ഗോഹെയന്‍ ഇന്ന് റിങ്ങില്‍ പോരിനിറങ്ങും. ആര്‍ച്ചറിയില്‍ വ്യക്തിഗത ഇനത്തില്‍ ദീപികാ കുമാരി, തരുണ്‍ ദീപ് റായ് എന്നിവര്‍ക്കും മത്സരമുണ്ട്. നിലവില്‍ രണ്ട് വെങ്കലമെഡലുകളുമായി പോയിന്റ് പട്ടികയില്‍ 33-ാം സ്ഥാനത്താണ് ഇന്ത്യ.