ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലാണ് പാരിസ് ഒളിംപിക്‌സിനു ശേഷം വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി ശ്രീജേഷ് ആരാധകരെ അറിയിച്ചത്. 2006ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ശ്രീജേഷ്, 328 മത്സരങ്ങളില്‍ ഗോള്‍ കീപ്പറായി ഇറങ്ങിയിട്ടുണ്ട്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്സാണ്. 2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം.

ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന ടൂര്‍ണമെന്റെന്ന് എക്‌സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് പ്രഖ്യാപിച്ചത്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.

"പാരിസില്‍ അവസാന പോരാട്ടത്തിനായി തയാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണു തോന്നുന്നത്. കുടുംബത്തിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദിയുണ്ട്. എന്നെ വിശ്വസിച്ചതിനു നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു, പുതിയത് ആരംഭിക്കുകയായി." ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന ഓര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റില്‍ അദ്ദേഹം പങ്കുവെച്ചു.

അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം നന്ദിയും പ്രതിഫലനവുംകൊണ്ട് വീര്‍പ്പുമുട്ടുന്നു. എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ ഒടുക്കവും പുതിയ ഒരു പുതിയ സാഹസികതയുടെ തുടക്കവുമാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹം വിശദീകരിച്ചു. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് വാക്കുകള്‍ക്കപ്പുറത്തുള്ള ആദരവാണ്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായുള്ള അംഗീകാരം എന്നെന്നേക്കും വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിന്റെ പടിക്കല്‍ നില്‍ക്കുമ്പോള്‍, എന്റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീര്‍പ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്റെ വികാരനിര്‍ഭരമായ കുറിപ്പ്.

ഒന്നരദശകത്തോളം ഇന്ത്യന്‍ ഹോക്കിയിലെ പോരാട്ടവീര്യത്തിന്റെ മറുപേരായിരുന്നു 36കാരനായ പി ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രം ആരാധകര്‍ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യന്‍ ഗെയിംസിലും 2022ല്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്റെ കൈക്കരുത്തായിരുന്നു.

2004-ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയര്‍ ടീമിലെത്തിയത്. 2006-ല്‍ കൊളംബോയില്‍ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയര്‍ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയു കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയതോടെ സീനിയര്‍ ടീമിലേക്ക് വീണ്ടും വിളിയെത്തി. സീനിയര്‍ ഗോള്‍കീപ്പര്‍മാരായ അഡ്രിയാന്‍ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമില്‍ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.

2013ല്‍ നടന്ന ഏഷ്യാ കപ്പില്‍ മികച്ച ഗോള്‍ കീപ്പറായി ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍, പാകിസ്ഥാനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ രക്ഷിച്ച് രാജ്യത്തിന്റെ വീരനായകനായതിനൊപ്പം ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2014,2018 ചാമ്പ്യന്‍സ് ട്രോഫിയിയില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിന് വെള്ളി മെഡല്‍ സമ്മാനിച്ച നായകനുമായി. 2016ലെ റിയോ ഒളിംപിക്‌സില്‍ ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ കടക്കാനായില്ലെങ്കിലും 2020ല്‍ വെങ്കലം നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് ശ്രീജേഷിന്റെ മികവിലായിരുന്നു. ലോംഗ് ജംപ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.