പാരീസ്: മനു ഭാകറന് പിന്നാലെ ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ രമിതയ്ക്ക് ഫൈനലില്‍ നിരാശ.ഒളിംപിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യന്‍ താരത്തിനു മെഡല്‍ ഇല്ല. ഫൈനലില്‍ ഏഴാമതായാണ് റമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു.ഏഴാം സ്ഥാനത്തേക്ക് പിന്തളപ്പെട്ട രമിതയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല.മറ്റൊരു മെഡല്‍ പ്രതീക്ഷയായ അര്‍ജ്ജുന്‍ ബബുതയുടെ മത്സരം ഉച്ച കഴിഞ്ഞ് 3.30 ന് നടക്കും.

അതേസമയം ഇന്നലത്തെ മെഡല്‍ നേട്ടത്തിന് പിന്നാലെ മനു ഭാകര്‍ മറ്റൊരു ഫൈനല്‍ കൂടി ഉറപ്പിച്ചു.സരബ്‌ജോത് സിങ്, മനുഭാകര്‍, സഖ്യം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചു.നാളെ ഉച്ചയ്ക്ക് 1 മണിക്കാണ് മെഡല്‍ പോരാട്ടം.
ടെന്നീസില്‍ നിന്നും ഇന്ത്യക്ക് ഏറെ നിരാശജനകമായ ഫലങ്ങളാണ് പുറത്ത് വരുന്നത്.ഇന്ത്യയുടെ പുരുഷ സിംഗിള്‍സ്, ഡബിള്‍സ് താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗലും ഡബിള്‍സില്‍ വെറ്ററന്‍ ഇതിഹാസം രോഹന്‍ ബൊപ്പണ- ശ്രീരാം ബാലാജി സഖ്യവുമാണ് ആദ്യ ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട് പുറത്തായത്. ഇതോടെ ഒളിംപിക്‌സിലെ ഇന്ത്യയുടെ ടെന്നീസ് പോരാട്ടങ്ങളും അവസാനിച്ചു. ആതിഥേയരായ ഫ്രാന്‍സിന്റെ താരങ്ങളാണ് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്തിയത്.സിംഗിള്‍സില്‍ നാഗല്‍ ഫ്രഞ്ച് താരം കോറെന്റന്‍ മ്യുറ്റെയോടാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ തിരിച്ചടിക്കാന്‍ നാഗലിനു സാധിച്ചു. മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരുതിയാണ് താരം വീണത്. സ്‌കോര്‍: 2-6, 6-4, 5-7.

ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ബൊപ്പണ്ണ- ബാലാജി സഖ്യം ഫ്രാന്‍സിന്റെ എഡ്വേഡ് റോജര്‍ വാസ്ലിന്‍- ഗെയ്ല്‍ മോണ്‍ഫില്‍സ് സഖ്യത്തോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് പൊരുതാന്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയില്ല. സ്‌കോര്‍: 5-7, 2-6.ഇതോടെ ഒളിംപിക്‌സിലെ ഇന്ത്യയുടെ ടെന്നീസ് പോരാട്ടത്തിനു ഒറ്റ ദിവസത്തില്‍ തന്നെ തിരശ്ശീല വീണു.