പാരീസ്: ഇന്ത്യയുടെ ഒളമ്പിക്സില്‍ ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ചാണ് വനിത ടേബിള്‍ ടെന്നീസ് താരങ്ങള്‍ പാരീസില്‍ നിന്നും മടങ്ങുന്നത്.ചരിത്രത്തില്‍ ആദ്യമായാണ് മനിക ബത്രയിലൂടെ ടേബിള്‍ ടെന്നീസില്‍ ഒരു ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.പിന്നാലെ ശ്രീജ അകുലയും ഇന്ത്യക്കായി സമാന നേട്ടം കൈവരിച്ചു.പക്ഷെ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ഇരുവര്‍ക്കുമായില്ല.തങ്ങളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ള താരങ്ങളുടെ അനുഭവസമ്പത്തിന് മുന്നില്‍ രണ്ട് പേര്‍ക്കും കാലിടറുകയായിരുന്നു.എങ്കിലും തലയയുര്‍ത്തി തന്നെയാണ് ഇരുവരും മടങ്ങുന്നത്.

പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ മുന്‍ ഒളിംപിക് മെഡല്‍ ജേതാവും നിലവിലെ 8ാം റാങ്കുകാരിയുമായ മിയു ഹിരാനോയ്ക്കു മുന്നിലാണ് മനികയ്ക്ക് അടി പതറിയത്.പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 1-4നാണ് ജാപ്പനീസ് താരത്തിന്റെ വിജയം.ആദ്യ രണ്ടു ഗെയിമുകള്‍ നഷ്ടപ്പെട്ട മനിക ബത്ര മൂന്നാം ഗെയിം ജയിച്ച് മത്സരത്തിലേക്കു തിരികെയെത്തിയെങ്കിലും, ഹിരാനോയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
മത്സരത്തിലെ ചില ഗെയിമുകളില്‍ ജപ്പാന്‍ താരത്തിനെതിരെ മണികയ്ക്ക് വ്യക്തമായ മേധാവിത്വം നേടാനായെങ്കിലും അത് ഗെയിമാക്കി മാറ്റുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.

ആദ്യ ഗെയിമില്‍ 6-6ന് മണികയും ഹിരാനോയും ഒപ്പമായിരുന്നുവെങ്കിലും പിന്നീട് മണികയ്ക്ക് ഒരു പോയിന്റ് പോലും നല്‍കാതെ ജപ്പാന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മണിക 5-1ന്റെ ലീഡിലേക്ക് കുതിച്ചുവെങ്കിലും തുടരെ ഏഴ് പോയിന്റുകള്‍ നേടി ഹിരാനോ ഗെയിമില്‍ ലീഡ് നേടി. ഗെയിം 9-9 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ മണികയ്ക്ക് സാധിച്ചുവെങ്കിലും ഗെയിം പോയിന്റിലേക്ക് ആദ്യം എത്തിയത് ജപ്പാനായിരുന്നു. താരം അടുത്ത പോയിന്റ് നേടി ഗെയിം സ്വന്തമാക്കുകയും മത്സരത്തില്‍ 2-0ന്റെ ലീഡ് നേടുകയും ചെയ്തു.

മൂന്നാം ഗെയിമിലും മികച്ച തുടക്കം ഇന്ത്യന്‍ താരം നേടിയപ്പോള്‍ 7-3ന് താരം ലീഡ് നേടി. എന്നാല്‍ ജപ്പാന്‍ താരം തിരിച്ചുവരവ് നടത്തി സ്‌കോര്‍ 6-8 ആക്കിയപ്പോള്‍ മണിക ടൈം ഔട്ട് എടുത്തു. അടുത്ത നാല് പോയിന്റില്‍ ജപ്പാന്‍ താരം മൂന്നെണ്ണം എടുത്തപ്പോള്‍ മണികയ്ക്ക് നേടാനായത് ഒരു പോയിന്റ് മാത്രമാണ്. ഇതോടെ സ്‌കോറുകള്‍ 9-9 എന്ന നിലയിലായി. ഗെയിം പോയിന്റിലേക്ക് ജപ്പാന്‍ താരം ആദ്യമെത്തിയെങ്കിലും മത്സരം ഡ്യൂസാക്കുവാന്‍ മണികയ്ക്കായി. മത്സരം ആവേശകരമായി മുന്നേറിയപ്പോള്‍ ഇന്ത്യന്‍ താരം 14-12ന് ഗെയിം സ്വന്തമാക്കി.

നാലാം ഗെയിമില്‍ 8-11ന് മണികയ്ക്കെതിരെ മിയു ഹിരാനോ വിജയം കൊയ്തപ്പോള്‍ 3-1ന് താരം മുന്നിലായിരുന്നു. അഞ്ചാം ഗെയിമില്‍ വ്യക്തമായ മേല്‍ക്കൈ ജപ്പാന്‍ താരം നേടിയപ്പോള്‍ 1-5ന് മണിക പിന്നില്‍ പോയി. 3-7ല്‍ നിന്ന് മണിക ഗെയിമില്‍ തിരിച്ചുവരവ് നടത്തി 6-8 എന്ന സ്‌കോറിലേക്ക് എത്തിയെങ്കിലും നിര്‍ണ്ണായകമായ അടുത്ത പോയിന്റ് ജപ്പാന്‍ താരം സ്വന്തമാക്കി.
പിന്നീട് ഒരു പോയിന്റ പോലും മണിക നേടാനാകാതെ പോയപ്പോള്‍ മണിക 6-11ന് ഗെയിം നഷ്ടപ്പെടുത്തി.സ്‌കോര്‍: 6-11, 9-11, 14-12, 8-11, 6-11

രാത്രി വൈകി നടന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചാണ് ശ്രീജ കീഴടങ്ങിയത്.ആദ്യ രണ്ട് സെറ്റിലും ഗെയിംപോയന്റ് നേടിയ ശേഷമാണ് സെറ്റ് വിട്ടുകളഞ്ഞത്.ചൈനയുടെ സുന്‍ യിംഗ്ഷയുടെ അനുഭവ സമ്പത്തിന് മുന്നില്‍ ശ്രീജയ്ക്ക് കാലിടറുകയായിരുന്നു.പരാജയപ്പെട്ടുവെങ്കിലും സ്‌കോര്‍ലൈന്‍ പറയുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ലോക ഒന്നാം നമ്പര്‍ താരത്തോടെ 0-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പിന്നില്‍ പോയതെങ്കിലും ആദ്യ രണ്ട് ഗെയിമുകളില്‍ ശ്രീജ മുന്നിലായിരുന്നു.

ഇരു ഗെയിമുകളിലും താരം ഗെയിം പോയിന്റിലേക്ക് എത്തിയെങ്കിലും ഗെയിം നേടുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.ആദ്യ ഗെയിമില്‍ 10-6നും രണ്ടാം ഗെയിമില്‍ 10-5നും മുന്നിലെത്തിയ താരം ഇരു ഗെയിമുകളിലും 10-12, 10-12 എന്ന സ്‌കോറിനാണ് പിന്നില്‍ പോയത്. സ്‌കോര്‍: 10-12, 10-12, 8-11, 3-11.