പാരീസ്: കഴിഞ്ഞ തവണത്തെ പോരാട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഇതുവരെ നിരാശജനകമായ പ്രകടനമാണ് പാരീസില്‍ ഇന്ത്യന്‍ സംഘത്തിന്റെത്.ഷൂട്ടിങ്ങ് റേഞ്ചിലെ മെഡലുകള്‍ മാത്രമാണ് ഏക ആശ്വാസം.സെമിയില്‍ പോലും പ്രവേശിക്കാതെ ബോക്സിങ്ങും ആര്‍ച്ചറിയുമാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്.നിരാശയ്ക്ക് പരിഹാരം കാണാനാകുമെന്ന വിശ്വാസത്തിലാണ് ഇ്ന്ത്യന്‍ ഗുസ്തി താരങ്ങള്‍ ഇന്ന് ഇറങ്ങുന്നത്.

ആറ് താരങ്ങളടങ്ങുന്ന ഇന്ത്യയുടെ ഗുസ്തി ടീമില്‍ പ്രതീക്ഷ നല്‍കുന്നവരാണ് എല്ലാവരും. അമാന്‍ സെഹ്‌റാവത്ത്, വിനേഷ് ഫോഗട്ട്, അന്‍ഷു മാലിക്ക്, ആന്റിം പങ്കല്‍, രീതിക ഹൂഡ, നിഷ ദഹിയ എന്നിവരാണ് ഇന്ത്യന്‍ ഗുസ്തി ടീമിലെ താരങ്ങള്‍.വിനേഷ് ഫോഗട്ടിലാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷവെക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിനിറങ്ങുന്ന വിനേഷ് അനുഭവസമ്പത്തുള്ള താരമാണ്. ഇത്തവണ വനിതകളുടെ 50 കിലോഗ്രാമിലാണ് വിനേഷ് മത്സരിക്കുന്നത്.ആന്റിം പങ്കല്‍ 53 കിലോഗ്രാമില്‍ യോഗ്യത നേടിയതുകൊണ്ടാണ് വിനേഷ് വഴിമാറിയത്.

അന്‍ഷു മാലിക്ക് 57 കിലോഗ്രാമിലും നിഷ 68 കിലോഗ്രാമിലും രീതിക 76 കിലോഗ്രാമിലും മത്സരിക്കും.പുരുഷന്മാരുടെ ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്തിലാണ് എല്ലാ പ്രതീക്ഷയും. ബജറംഗ് പുനിയയുടെ പാതയില്‍ താരത്തില്‍ നിന്ന് ഒളിംപിക്‌സ് മെഡല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ എല്ലാ ബോക്‌സര്‍മാരുടേയും മത്സരം അഞ്ചാം തീയ്യതിയാണ് ആരംഭിക്കുന്നത്. വിനേഷിന്റെ അവസാന ഒളിംപിക്‌സ് വേദനിക്കുന്ന ഓര്‍മയാണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ കാലിന് ഒടിവ് നേരിട്ടാണ് വിനേഷ് മടങ്ങിയത്. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും താരത്തെ പരിക്ക് ബാധിച്ചു.

പക്ഷെ 29കാരിയായ താരം സമീപകാലത്തൊന്നും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയോ മികവ് കാട്ടുകയോ ചെയ്തിട്ടില്ല.അതിനാല്‍ നിര്‍ണ്ണായക ഒളിംപിക്‌സ് മത്സരത്തില്‍ എങ്ങനെയാവും പ്രകടനമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എങ്കിലും വിനേഷ് ഫോഗട്ടില്‍ ഇന്ത്യക്ക് സജീവ മെഡല്‍ പ്രതീക്ഷയാണുള്ളത്.