ബെംഗളൂരു: കാഫ നേഷന്‍സ് കപ്പിൽ ശക്തരായ ഇറാനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ വീണ്ടും തിരിച്ചടി. ടീമിന്റെ പ്രതിരോധ താരം സന്ദേശ് ജിങ്കന് മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകില്ല. താരം ഇന്ത്യയിലേക്ക് മടങ്ങും.

ഇറാനുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ജിങ്കന് പരിക്കേറ്റിരുന്നു. എന്നാൽ, വേദനയെ അവഗണിച്ച് അദ്ദേഹം 90 മിനിറ്റും കളിച്ചു. 'മെന്‍ ഇന്‍ ബ്ലൂവിലെ യഥാര്‍ത്ഥ യോദ്ധാവാണെന്ന് വീണ്ടും തെളിയിച്ചു, കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്കായുള്ള മത്സരത്തില്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന് പരിക്കേറ്റിരുന്നു, ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരം പുറത്തായി. അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും,' ഇന്ത്യന്‍ ഫുട്‌ബോള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ജിങ്കന്റെ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും, വരാനിരിക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 സീസണിൽ സെപ്റ്റംബർ 17ന് അൽ-സവ്റ എസ്സിക്കെതിരെ എഫ്‌സി ഗോവയുടെ മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ എഎഫ്‌സി ടൂർണമെന്റിൽ അൽ-സീബ് ക്ലബ്ബിനെതിരെ 2-1ന് വിജയം നേടി ഗോവയെ ടൂർണമെന്റിൽ മുന്നേറാൻ സഹായിച്ചതിൽ ജിങ്കന്റെ പങ്ക് വലുതായിരുന്നു.