കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്ട്രേലിയ ആയിരിക്കും. സ്പോണ്‍സര്‍ കമ്പനിയും ഓസ്ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്ട്രേലിയയെ തീരുമാനിച്ചത്.

ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്ട്രേലിയക്ക് വീഴുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു. മെസി, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് അന്ന് ഗോളുകള്‍ നേടിയത്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി. മന്ത്രി റഹ്‌മാനൊപ്പം അദ്ദേഹം കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി അറിയിച്ചു. ഫീല്‍ഡാണ് പ്രധാനമായും പരിശോധിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. കലൂരിലേത് നല്ല ഫീല്‍ഡാണെന്നും ടീം പ്രതിനിധി സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. തീയതി മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മെസിയെ കാണാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ആഴ്ച്ച ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫൈനല്‍, അവസാന നിമിഷം വരെ ആവേശവും സസ്പെന്‍സും നിറഞ്ഞു നിന്ന മല്‍സരം എളുപ്പം മറക്കാന് കഴിയില്ല ഫുട്ബോള്‍ ആരാധകര്‍ക്ക്. ഇനി മലയാളികള്‍ക്ക് സ്വന്തം കണ്‍മുന്നില്‍ കാണാം മെസിയേയും ആല്‍വാരസിനെയും എന്‍സോ ഫെര്‍ണാണ്ടസിനെയും.

ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും മെസ്സിയും കേരളത്തില്‍ കളിക്കുന്നതിന്റെ ഭാഗമായി സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അര്‍ജന്റീന മാനേജര്‍ മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്. ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയര്‍ത്തിയത്. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാനാണ് നീക്കം.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.