റോം: ലിവർപൂൾ താരം മുഹമ്മദ് സലാ താനുമായുള്ള ബന്ധം തകർന്നെന്ന പരസ്യ വെളിപ്പെടുത്തലിൽ പ്രതികരിച്ച് പരിശീലകൻ ആർനെ സ്ലോട്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനുമായുള്ള നിർണായക മത്സരത്തിനായി ടീം ഇറ്റലിയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് കോച്ചിനെതിരായ നീരസം സലാ തുറന്നുപറഞ്ഞത്. സലയുമായി തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് സ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരത്തെ ബെഞ്ചിൽ ഇരുത്തിയിരുന്നെങ്കിലും ഇത് ബന്ധത്തെ ബാധിച്ചതായി തോന്നിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഈ നിമിഷം ആ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാനാവില്ല. അയാൾക്ക് തോന്നുന്നത് പറയാൻ അവകാശമുണ്ട്, എന്നാൽ മാധ്യമങ്ങളുമായി അത് പങ്കുവെക്കാൻ അവകാശമില്ല," സലയുടെ അഭിമുഖം പുറത്തുവരുന്നതുവരെ, തങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നോ താരം അത്തരത്തിൽ പ്രതികരിക്കുമെന്നോ ഉള്ള യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്നും ലിവർപൂൾ കോച്ച് കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ച് താൻ സലയുമായി സംസാരിച്ചുവെന്നും, താരത്തിന്റെ അഭിമുഖത്തിനുശേഷം തങ്ങൾക്കിടയിൽ നടന്ന ഏക ആശയവിനിമയം ഇതായിരുന്നുവെന്നും ആർനെ സ്ലോട്ട് വെളിപ്പെടുത്തി. നിലവിൽ പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തുള്ള ലിവർപൂൾ മോശം പ്രകടനത്തിന്റെ പ്രതിസന്ധിയിലാണ്. 15 മത്സരങ്ങളിൽ നിന്ന് നാലു വിജയം മാത്രമാണ് അവർക്ക് നേടാനായത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വി ഐൻഡ്ഹോവനെതിരായ ഹോം മത്സരത്തിൽ 4-1ന് തോറ്റതിന് പിന്നാലെ 9 പോയിന്റുമായി അവർ 13-ാം സ്ഥാനത്താണ്.