പാരീസ്: പാരീസ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഒന്നാം നാള്‍ ഇന്ത്യക്ക് സന്തോഷിക്കാവുന്നത് മനു ഭാകര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഫൈനലില്‍ കടന്നതാണ്. ടോക്യോയില്‍ പിസ്റ്റലിന് സംഭവിച്ച കേടുപാടിന്റെ പേരില്‍ കണ്ണീരണിഞ്ഞ ഭാകര്‍ ഇക്കുറി 580 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3.30നാണ് ഫൈനല്‍ മത്സരം. അതേസമയം ഇതേയിനത്തില്‍ മത്സരിച്ച റിഥം സങ്‌വാന്‍ 15ാമതാണ് ഫിനിഷ് ചെയ്തത്.

യോഗ്യതാ റൗണ്ടില്‍ ഹംഗേറിയന്‍ താരം മെജര്‍ വെറോണിക്കയും ദക്ഷിണകൊറിയന്‍ താരം ഒ യെ ജിന്നുമാണ് മനു ഭാകറിനു മുന്നിലുള്ളത്. എട്ടു പേരാണ് ഫൈനല്‍ റൗണ്ടിനു യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ ഒരു സീരിസ് ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ താരം അഞ്ചാം സ്ഥാനത്തായിരുന്നു.

അവസാന സീരിസിലാണ് മൂന്നാം സ്ഥാനത്തേക്കു കയറിയത്. ചൈന, വിയറ്റ്‌നാം, തുനീസിയ താരങ്ങളും ഫൈനലില്‍ കടന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി.

നേരത്തെ എയര്‍ റൈഫിള്‍ മിക്‌സഡ് ഇനത്തില്‍, ഇന്ത്യന്‍ റൈഫിള്‍ ഷൂട്ടര്‍മാരായ രമിത ജിന്‍ഡാള്‍-അര്‍ജുന്‍ ബാബുത സഖ്യത്തിനും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഷൂട്ടര്‍ സരബ്‌ജ്യോത് സിങ്ങിനും കടുപ്പമേറിയ ദിനമായിരുന്നു. രമിത ജിന്‍ഡാള്‍-അര്‍ജുന്‍ ബാബുത സഖ്യം വെങ്കല മെഡല്‍ മത്സരത്തിനായുള്ള യോഗ്യതയുടെ കട്ടോഫ് മാര്‍ക്കിന് ഒരു പോയിന്റ് പിന്നിലാണ് ഫിനിഷ് ചെയ്തത്.

ഇന്ത്യയ്ക്കായി സന്ദീപ് സിംഗ് - എളവേണിയില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടില്‍ നിന്ന് മുന്നേറാനായില്ല. സന്ദീപ് സിംഗ് - എളവേണിയില്‍ വളറിവാന്‍ സഖ്യം 12-ാം സ്ഥാനത്തും അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുക. അര്‍ജുന്‍ ബാബുട്ട - രമിത ജിന്‍ഡാല്‍ സഖ്യം 628.7 പോയന്റും സന്ദീപ് സിംഗ് - എളവേണില്‍ വളറിവാന്‍ സഖ്യം 626.3 പോയന്റും നേടി.