ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ജേതാക്കള്‍ക്ക് ഇനിയും ആദരമൊരുക്കാത്ത ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെതിരെ ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ. ഐഒഎ ഭരണസമിതിയിലെ അംഗങ്ങള്‍ ഇതില്‍ താല്‍പര്യക്കുറവ് കാണിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഉഷ പ്രതികരിച്ചു.

ഫിനാന്‍സ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും, ഭരണസമിതി അംഗങ്ങളുമായുള്ള ഭിന്നതയ്ക്കിടെ ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ തുറന്നടിച്ചു.'ഓഗസ്റ്റ് പകുതിയോടെ താരങ്ങളെല്ലാം മടങ്ങിയെത്തിയിട്ടും ഒരു അനുമോദനച്ചടങ്ങു സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനോ തുടര്‍ നടപടിയെടുക്കാനോ ഭരണസമിതിക്കു സാധിച്ചില്ല' ഉഷ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒളിംപിക്‌സിനു മുന്‍പ് അനുബന്ധ ധനസഹായമെന്ന നിലയില്‍ താരങ്ങള്‍ക്കു 2 ലക്ഷം രൂപ വീതവും പരിശീലകര്‍ക്ക് 1 ലക്ഷം രൂപ വീതവും അനുവദിക്കണമെന്ന ശുപാര്‍ശ ഐഒഎ ഫിനാന്‍സ് കമ്മിറ്റി തടഞ്ഞിരുന്നു വെന്നും ഐഒഎ ട്രഷറര്‍ സഹ്ദേവ് യാദവാണ് ഇതിനു പിന്നിലെന്നും ഉഷ ആരോപിച്ചു. 2021ല്‍ ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അന്നത്തെ ഭരണസമിതി സ്വീകരണമൊരുക്കിയിരുന്നുവെന്നും ഉഷ പറഞ്ഞു.