ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സജന്‍ പ്രകാശിന് രണ്ട് മെഡല്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയിലാണ് സജന്‍ പ്രകാശ് വെങ്കലം നേടിയത്.

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജന്‍ വെങ്കലം നേടിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജനാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈസില്‍ തമിഴ്നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.

മുപ്പത്തൊന്നുകാരനായ സജന്റെ അഞ്ചാം ഗെയിംസാണിത്. 2011ല്‍ റാഞ്ചിയിലായിരുന്നു തുടക്കം. ഗോവന്‍ ഗെയിംസില്‍ ഒമ്പത് മെഡലായിരുന്നു. അഹമ്മദാബാദില്‍ മികച്ച താരമായി.

ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്. കഴിഞ്ഞവര്‍ഷം ലോക പൊലീസ് മീറ്റില്‍ 10 ഇനങ്ങളില്‍ സ്വര്‍ണം നേടി. സജന്‍ കേരള പൊലീസില്‍ അസി. കമാന്‍ഡന്റാണ്. 2016 റിയോ ഒളിമ്പിക്‌സിലും 2020 ടോക്യോ ഒളിമ്പിക്‌സിലും പങ്കെടുത്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ്.