ഫ്ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയസ്തംഭനം സംബന്ധിച്ച് എമര്‍ജന്‍സി ഫോണ്‍ കോള്‍ വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹള്‍ക്ക് ഹോഗന്‍ അബോധവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞിരുന്നു.

റസ്ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേള്‍ഡ് റസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ്) ഗുസ്തി മത്സരങ്ങളില്‍ സൂപ്പര്‍താരമായി മാറിയ ഹള്‍ക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1990 കളില്‍ ടെലിവിഷന്‍ പ്രചാരത്തില്‍ ആയതോടെ ഇന്ത്യയിലും ഹള്‍ക്ക് ഹോഗന് ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടായി. ആന്ദ്രെ ദ് ജയന്റിനെ നിലത്തടിച്ചുവീഴ്ത്തിയ ഹള്‍ക്കിന്റെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. അതിനിടെ ഈവര്‍ഷമാദ്യം ഗുസ്തി ഇതിഹാസം മരണക്കിടക്കയിലാണെന്ന അഭ്യൂഹങ്ങള്‍ കുടുംബം നിഷേധിച്ചിരുന്നു. 1980-കളിലും 1990-കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്.

റിംഗിലെ തന്റെ അതിമാനുഷ പരിവേഷം കൊണ്ട് ആരാധകരെ കൈയിലെടുക്കുകയും എതിരാളികളെ വിറപ്പിക്കുകയും ചെയ്ത ഹള്‍ക്ക് എണ്‍പതുകളില്‍ ഡബ്ല്യുഡബ്ല്യുഇ(അന്ന് ഡബ്ല്യുഡബ്ല്യുഎഫ്)യെ ഒറ്റക്ക് ചുമലിലേറ്റി. 2015ല്‍ നടത്തിയ വംശീയ പരാമര്‍ശം ഹള്‍ക്ക് ഹോഗന്റെ കരിയറിലെ കറുത്തപാടായി അവശേഷിക്കുകയും ഗുസ്തി കരിയറിന് വിരാമമിടുകയും ചെയ്തു. 2025ല്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്കായി വീണ്ടും റിംഗിലെത്തിയ ഹള്‍ക്ക് ഹോഗനെ കൂവവലോടെയാണ് കാണികള്‍ വരവേറ്റത്.