ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ക്ക്. ഫൈനലില്‍ യുഎസിന്റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നേറ്റം തുടര്‍ന്ന സിന്നര്‍ ആദ്യ സെറ്റില്‍ 4-3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പ്രതിരോധത്തിലാക്കിയ സിന്നര്‍ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കുകയും ചെയ്തു. ഗെയ്മില്‍ 1-1ന് എന്ന നിലയില്‍ ഫ്രിറ്റ്സ് മത്സരത്തിലേക്ക് തിരികെ എത്തിയതോടെ മത്സരം കടുത്തു. രണ്ട് താരങ്ങളും മികച്ച പോരാട്ടം നടത്തിയതോടെ മത്സരം 3-3ന് എന്ന നിലയിലായി. 5-4 എന്ന നിലയില്‍ മുന്നിലെത്തിയ സിന്നര്‍ 6-4ന് രണ്ടാം സെറ്റും പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റിലും മത്സരം കടത്തു. വിണ്ടും 1-1 എന്ന നിലയിലായി. ഒരുഘട്ടത്തില്‍ ഫ്രിറ്റ്സ് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരച്ചടിച്ച ലോക ഒന്നാം നമ്പര്‍ താരം 7-5ന് മൂന്നാം സെറ്റും യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കി.

കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി സിന്നര്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനിയേല്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ളാം കിരീടം സ്വന്തമാക്കുന്നത്. 2022ല്‍ യുഎസ് ഓപ്പണില്‍ അവസാന എട്ടിലും സിന്നര്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രീക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ സ്വരേവിനോട് പരാജയപ്പെട്ടു. 2023 ലെ വിമ്പിള്‍ഡന്‍ സെമിയില്‍ കളിച്ച താരം കൂടിയാണ് സിന്നര്‍.

2001 ഓഗസ്റ്റില്‍ ഇറ്റലിയിലെ ഇനിചെനിലാണ് സിന്നറിന്റെ ജനനം. റിക്കോര്‍ഡ് പിയറ്റിം മാസിമോ സര്‍റ്റോറി എന്നിവര്‍ക്ക് കീഴില്‍ ടെന്നീസ് പരിശീലനം നേടി. 2019ല്‍ നെക്സ്റ്റ് ജനറേഷന്‍ എടിപി ഫൈനല്‍സ് ജയിച്ചതാണ് കരിയറിലെ ആദ്യത്തെ പ്രധാന കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഓപ്പണില്‍ വിജയം നേടി. എടിപി ഫൈനലില്‍ എത്തിയെങ്കിലു േനൊവാക് ജോക്കോവിച്ചിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

ലോക 12-ാം നമ്പര്‍ താരമാണ് അമേരിക്കയുടെ ഫ്രിറ്റ്സ്. 2009ന് ശേഷം ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം കിരീടപോരാട്ടത്തിന്റെ ഫൈനലില്‍ യുഎസ് പുരുഷ താരമെത്തുന്നത്. അതിന്റെ ആവേശം ന്യൂയോര്‍ക്കിലെ ഫ്ളഷിങ് മെഡോസില്‍ പ്രകടമായിരുന്നു. 21 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ഫ്രിറ്റ്സിലൂടെ അന്ത്യം കാണാമെന്ന് കരുതിയിരുന്നെങ്കിലും മികച്ച ഫോമിലുണ്ടായിരുന്ന ഇറ്റാലിയന്‍ താരം പ്രതീക്ഷകളെ തുടക്കം മുതല്‍ തച്ചുടക്കുകയായിരുന്നു.