ഇസ്‌ലാമാബാദ്:പ്രമുഖ പാക് നാടക നടി കിസ്മത് ബേഗ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം ഒരു പരിപാടി കഴിഞ്ഞ് ഡ്രൈവർക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തി ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നു.

ഇവരുടെ മൃതദേഹത്തിൽ നിന്നും 12ഓളം വെടിയുണ്ടകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വെടിയേറ്റ് വീണ നടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തിൽ നിന്നും അനിയന്ത്രിതമായി രക്തം വാർന്നു പോയതാണ് മരണകാരണം. ആക്രമണത്തിൽ നടിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ പരിക്ക് അത്ര ഗുരുതരമല്ല.

സംഭവം വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നും നടി പരിപാടി കഴിഞ്ഞ് സ്‌റ്റേജ് വിട്ടപ്പോൾ തന്നെ പിന്തുടർന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറയുന്നു. അതേസമയം. കിസ്മത്ത് ബേഗിന് നേരെയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാനിലെ കലാലോകം ആശങ്ക രേഖപ്പെടുത്തി. അടുത്തിടെയായി പാക്കിസ്ഥാനിൽ കലാ സാഹിത്യ മേഖലയിലുള്ളവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായാണ് കണക്ക്.