തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിനിടെ നിയമസഭയിൽ രൂക്ഷമായ വാക് പോര്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രമേയ അവതരണത്തിനിടെയാണ് സഭയിൽ വാഗ്വാദമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുന്നതിനിടെ എ.എൻ.ഷംസീർ ഇടയ്ക്ക് കയറിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടക്ക് കയറാൻ ശ്രമിച്ച കെ ടി ജലീലിനെ താങ്കൾ ഇപ്പോൾ മന്ത്രിയല്ലല്ലോ എന്ന് പറഞ്ഞ വിഡി സതീശന്, മറുപടി നൽകിയ എഎൻ ഷംസീർ എംഎൽഎയുടെ പ്രതികരണമാണ് സഭയിൽ വാക്‌പോരിന് ഇടയാക്കിയത്.

അങ്ങനെ പറയാൻ പാടില്ല...അങ്ങനെ പറയാൻ പാടില്ലല്ലോ...ഈ ഷംസീർ എന്നുമുതലാണ് സ്പീക്കറായത്?

ഷംസീർ ഇരിക്കൂ...പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെ.. എന്നു സ്പീക്കർ

എന്താ സ്പീക്കറെ...ഇത്..എന്താ അപമാനിക്കുന്നെ...അങ്ങനെ അവര് കമന്റ് പറഞ്ഞാലോ..

എല്ലാ കമന്റുകളോടും പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടതില്ല-സ്പീക്കർ

അങ്ങനെയല്ലല്ലോ...അങ്ങിരിക്കേണ്ട സീറ്റിൽ ഇരുന്ന് പറയേണ്ട കാര്യങ്ങൾ ചിലർ സീറ്റിൽ ഇരുന്ന് പറയുകയാണ്.അങ്ങനെയുള്ള അധികാരം ബഹുമാനപ്പെട്ട തലശേരി അംഗത്തിന് അടക്കം അങ്ങ് കൊടുത്തിട്ടുണ്ടോ? എന്തും പറയുകയാണ് സീറ്റിലിരുന്ന്..

ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട...എന്നെ പഠിപ്പിക്കേണ്ട എങ്ങനെ നിയമസഭയിൽ പറയണമെന്ന്..ഞാൻ എന്തായാലും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല

 മൈക്ക് അനുവദിച്ചിട്ടുള്ളത് പ്രതിപക്ഷ നേതാവിനാണെന്നും എല്ലാ കമന്റുകളും ശ്രദ്ധിക്കാൻ പോകേണ്ടതില്ലെന്നും സ്പീക്കർ നിലപാടെടുത്തു. വിഡി സതീശൻ പ്രകോപിതനാകരുതെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. എന്നാൽ നിരന്തരം പ്രസംഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു വിഡി സതീശൻ സ്പീക്കർക്ക് നൽകിയ മറുപടി.

പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ ഭരണ പക്ഷത്തു നിന്നും ആര് എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്ന് പറഞ്ഞ കെ ടി ജലീൽ സഭയിൽ പരാതി ഉന്നയിച്ചു. മുൻ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തരത്തിൽ ഭരണ നിരക്ക് വഴങ്ങിയിരുന്നു എന്നും പുതിയ പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി.

ശ്രീ നാരായണ സർവകലാശാലയിലെ വിസി, പ്രോ വിസി, രജിസ്ട്രാർ എന്നിവരെ പിരിച്ച് വിടണം. ഇവിടുത്തെ നിയമനം യുജിസി മാർഗ നിർദ്ദേശത്തിനു വിരുദ്ധം ആണ്. നിയമം ഭേദഗതി ചെയ്ത് എല്ലാ സർവകലാശാലകൾക്കും വിദൂര പഠനത്തിന് അവസരം നൽകണം. എന്നീ മൂന്ന് നിർദ്ദേശങ്ങളാണ് വിഡി സതീശൻ മുന്നോട്ട് വച്ചത്. ഇതിനിടിയിലാണ് സഭയിൽ വാഗ്വാദം ഉണ്ടായത്.